ന്യൂഡൽഹി : ഡൽഹിയിലെ ഡീസൽ കാർ നിരോധനത്തിൽ തങ്ങൾക്ക് നഷ്ടമായത് 1700 കോടിയെന്ന് ടൊയോട്ട. കമ്പനിയുടെ ബെസ്റ്റ് സെല്ലർ ആയ ഇന്നോവയുടെ പെട്രോൾ പതിപ്പ് പുറത്തിറക്കവെയാണ് തങ്ങൾക്ക് കൈപൊള്ളിയ വിവരം ടൊയോട്ട പ്രഖ്യാപിച്ചത്.
വലിയ ഡീസൽ കാറുകളുടെ നിരോധനം കമ്പനിയെ പ്രതികൂലമായി ബാധിച്ചു. ഇന്നോവ , ഫോർച്യൂണർ എന്നിവയെല്ലാം കൂടി 8,500 ഓളം യൂണിറ്റുകൾ ഈ കാലയളവിൽ വിൽപ്പന നടന്നേനെയെന്ന് പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബറിലാണ് 2 ലിറ്ററിൽ കൂടുതലുള്ള എഞ്ചിനുകൾ ഘടിപ്പിച്ച ഡീസൽ കാറുകളുടെ വിൽപ്പന ഡൽഹിയിൽ നിരോധിച്ചത് . ടൊയോട്ടയേയും മെഴ്സിഡസ് ബെൻസിനേയുമാണ് ഇത് കൂടുതൽ ബാധിച്ചത്. ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ എൻ രാജ പറഞ്ഞു.