റിയോ : ഒളിമ്പിക്സിൽ ആദ്യ ദിനം ഇന്ത്യയ്‌ക്ക് നിരാശയോടെ തുടക്കം. ഷൂട്ടിങ്ങ് താരം ജിത്തു റായി ഉൾപ്പെടെയുള്ളവർ പരാജയപ്പെട്ടപ്പോൾ പുരുഷ ഹോക്കിയിലെ വിജയവും തുഴച്ചിലിൽ ദത്തു ബൊക്കാനലിന്‍റെ ക്വാർട്ടർ പ്രവേശനവും ഇന്ത്യയ്‌ക്ക് പ്രതീക്ഷയേകുന്നു.
ആദ്യ ദിനം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ജിത്തു റായി 10 മീറ്‍റർ എയർ പിസ്‍റ്‍റൾ ഇനത്തിൽ ഫൈനലിലെത്തിയെങ്കിലും എട്ടാമതായാണ് ഫിനിഷ് ചെയ്തത്. വിയറ്‍റ്നാമിന്‍റെ ഹോങ് ഷ്വാങ് വിൻ ഈയിനത്തിൽ സ്വർണം കരസ്ഥമാക്കി. ബ്രസീലിനും ചൈനയ്‌ക്കുമാണ് ഈയിനത്തിൽ മറ‍്‍റു മെഡലുകൾ. ഇതേയിനത്തിൽ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ അപൂർവ്വി ചന്ദേല, അയോണിക പോൾ എന്നിവർ ഫൈനലിൽ പോലുമെത്തിയില്ല.
അതേസമയം ഒളിമ്പിക്സ് ഹോക്കിയിൽ അയർലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ആദ്യ വിജയം പിടിച്ചെടുത്തത്. ഇന്ത്യയ്‌ക്കായി 15 -)0 മിനുട്ടിൽ വിആർ രഘുനാഥും 27-)0 മിനുട്ടിലും 49-)0 മിനുട്ടിലും രൂപീന്ദർ പാൽ സിംഗുമാണ് ഗോൾ നേടിയത്.
ഒളിമ്പിക്സ് പുരുഷ വിഭാഗം സിംഗിൾസ് സ്കൾസ് റോവിങ്ങിൽ ഇന്ത്യയുടെ ദത്തു ബൊക്കാനൽ ക്വാർട്ടറിൽ പ്രവേശിച്ചു. ആദ്യ ഹീറ്‍റ്സിൽ മൂന്നാമതായാണ് ദത്തു ഫിനിഷ് ചെയ്തത്. ടെന്നിസിൽ ലിയാൻഡർ പെയ്സ് രോഹൻ ബൊപ്പണ്ണ സഖ്യവും ആദ്യ റൗണ്ടിൽ പോളിഷ് ടീമിനോട് തോറ്‍റു പുറത്തായി. വനിതാ സിംഗിൾസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മണിക ബത്ര, മൗമ ദാസ് എന്നിവരും പുരുഷയിനത്തിൽ സൗമ്യ ജിത്ത് ഘോഷും ശരത് കമലും തോറ്‍റു. പവർ ലിഫ്‍റ്‍റിംഗിൽ മീരാബായ് ചാനുവും പുറത്തായി.