സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാർ ഇഖാമ പുതുക്കേണ്ടതില്ലെന്ന് സൗദി സർക്കാർ. ഇഖാമയുടെ കാലാവധി കഴിഞ്ഞവർ പൊലീസ് നടപടികൾ നേരിടേണ്ടി വരില്ലെന്നും സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു.
അതേസമയം, സൗദി പ്രശ്നങ്ങൾക്ക് അയവ് വന്ന സാഹചര്യത്തിൽ മന്ത്രി വി.കെ.സിംഗ് ഇന്ത്യയിൽ തിരിച്ചെത്തി. ക്യാമ്പിൽ കഴിയുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.
സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലെ തൊഴിൽ മന്ത്രിയാണ് ജോലി നഷ്ട്ടപ്പെട്ട ഇന്ത്യക്കാർക്ക് ഇഖാമ സൗജന്യമായി പുതുക്കാനുളള സൗകര്യമൊരുക്കുമെന്ന് ഉറപ്പ് നൽകിയത്. തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാർ താമസിക്കുന്ന ലേബർ ക്യാമ്പ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി.കെ. സിംഗിനൊപ്പമാണ് ഇദ്ദേഹം മക്കയിലെ ലേബർ ക്യാമ്പിലെത്തിയത്.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരെ ഇന്ത്യയിലെത്തിക്കാനും, മറ്റു കമ്പനികളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാനും തയ്യാറാണെന്ന് സൗദി സർക്കാർ അറിയിച്ചു.
അതേസമയം, തൊഴിലാളി പ്രശ്നത്തിൽ സൗദി അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ, വി.കെ.സിംഗ് ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുളള നടപടികൾ പൂർത്തിയാതായി അദ്ദേഹം പറഞ്ഞു.
സൗദി സന്ദർശനത്തിനിടെ കേന്ദ്രമന്ത്രി വി.കെ.സിംഗ് രണ്ടു ലേബർ ക്യാമ്പുകളിലാണ് സന്ദർശനം നടത്തിയത്. സൗദിയിലെ വിവിധ മന്ത്രിമാരുമായും, രാഷ്ട്രീയ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.