ന്യൂയോർക്ക് : സഖ്യകക്ഷി സഹായ ഫണ്ട് തടഞ്ഞതിന് പിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ നിലപാടുമായി അമേരിക്ക . തങ്ങൾക്ക് താത്പര്യമുള്ള ഭീകര സംഘടനകളെ ഒഴിവാക്കി ഭീകരവിരുദ്ധ പ്രവർത്തനം നടത്തുന്നതിൽ കാര്യമില്ലെന്നും എല്ലാ ഭീകര സംഘടനകൾക്കെതിരേയും നടപടി എടുക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു .യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് മാർക്ക് ടോണറാണ് അമേരിക്കയുടെ നിലപാട് അറിയിച്ചത് .
അയൽ രാഷ്ട്രങ്ങളെ ആക്രമിക്കുന്ന സംഘടനകളോട് പാകിസ്ഥാൻ അനുകൂല സമീപനമാണ് പുലർത്തുന്നത് . ഇത് ശരിയല്ല . ഇത്തരക്കാർക്ക് താവളമൊരുക്കുന്നതിൽ നിന്ന് ആ രാഷ്ട്രം പിൻ വാങ്ങണം . തങ്ങൾക്ക് ഭീഷണിയല്ലാത്ത എന്നാൽ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാകുന്ന ഭീകര സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭീകര വിരുദ്ധ പ്രവർത്തനത്തിൽ ആത്മാർത്ഥതയുണ്ടെന്ന് പറയാനാവില്ലെന്നും ടോണർ കൂട്ടിച്ചേർത്തു.
ഹഖാനി ശൃംഖലയ്ക്കെതിരെ പാകിസ്ഥാൻ പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 300 മില്യൺ ഡോളറിന്റെ സൈനിക സഹായം നേരത്തെ അമേരിക്ക നിരസിച്ചിരുന്നു. ഭീകരസംഘടനകൾക്കെതിരെയുള്ള പ്രവർത്തനത്തിൽ ആത്മാർത്ഥതയില്ലെന്ന അമേരിക്കയുടെ നിലപാട് കൂടി പുറത്തുവന്നതോടെ അന്താരാഷ്ട്ര വേദിയിൽ പാകിസ്ഥാൻ കൂടുതൽ പ്രതിരോധത്തിലായി.
ലഷ്കർ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് , ഹിസ്ബുൾ മുജാഹിദ്ദീൻ , ഹഖാനി ശൃംഖല തുടങ്ങി ഭാരതത്തിനെതിരെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളോട് പാകിസ്ഥാൻ അനുകൂല നിലപാടാണ് പുലർത്തുന്നതെന്നത് ഏറെക്കുറെ പരസ്യമാണ് . മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരായ ഹാഫിസ് സയിദും സഖി ഉർ റഹ്മാൻ ലഖ്വിയും പാകിസ്ഥാനിൽ സ്വൈര വിഹാരം നടത്തുകയാണ്. ഒപ്പം പാക് ചാര സംഘടനയായ ഐ എസ് ഐ യുടെ പിന്തുണയും ഇവർക്കുണ്ട് .