ന്യൂയോർക്ക് : പാകിസ്ഥാന് 300 മില്യൺ ഡോളറിന്റെ സൈനിക സഹായം നൽകില്ലെന്ന് പെന്റഗൺ തീരുമാനം . ഹഖാനി ശൃംഖലയ്ക്കെതിരെ പാകിസ്ഥാൻ വേണ്ടരീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടർ വിസമ്മതം അറിയിച്ചത് . ഇതോടെ യു എസ് കോൺഗ്രസ് സഹായം അനുവദിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അഫ്ഗാൻ താലിബാനും ഹഖാനി ശൃംഖലയ്ക്കുമെതിരെ പാകിസ്ഥാൻ വേണ്ട രീതിയിൽ നടപടികൾ എടുക്കുന്നില്ലെന്ന് നേരത്തെ തന്നെ അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ പത്തു വർഷങ്ങളായി അമേരിക്ക – പാകിസ്ഥാൻ ബന്ധം നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നത്.
ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കായി സഖ്യകക്ഷികൾക്ക് നൽകുന്ന സഖ്യകക്ഷി സഹായ ഫണ്ടിലുൾപ്പെടുത്തിയായിരുന്നു പാകിസ്ഥാനുള്ള ധനസഹായം നൽകിയിരുന്നത് . ഈയിനത്തിൽ 14 ബില്യൺ ഡോളറാണ് പാകിസ്ഥാന് ഇതുവരെ അമേരിക്ക നൽകിയിട്ടുള്ളത് .
എന്നാൽ വ്യത്യസ്തങ്ങളായ ഇസ്ളാമിസ്റ്റ് ഭീകര ഗ്രൂപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭീകര വിരുദ്ധ പ്രവർത്തനം അത്ര എളുപ്പമല്ലെന്നാണ് പാകിസ്ഥാന്റെ നിലപാട് . പാകിസ്ഥാന്റെ പ്രശ്നം മനസ്സിലാക്കണമെന്നും തുക അനുവദിക്കാത്തത് ഭീകര വിരുദ്ധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പാക് എംബസിയുടെ വക്താവ് പറഞ്ഞു.
പാകിസ്ഥാന് സാമ്പത്തിക സഹായം ചെയ്യുന്നതിനെതിരെ യു എസ് കോൺഗ്രസിൽ കാലങ്ങളായി എതിർപ്പുയരുന്നുണ്ട് . സർക്കാരിന് താത്പര്യമുള്ള ഭീകരരെ വളർത്താൻ കൂട്ടു നിൽക്കുന്നെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു . മാത്രമല്ല പാക് ആണവായുധങ്ങൾ ഭീകരരുടെ കയ്യിലെത്താനുള്ള സാദ്ധ്യതയും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു . ഇതെല്ലാം കണക്കിലെടുത്താണ് പെന്റഗണിന്റെ തീരുമാനം .