ന്യൂഡൽഹി : മോട്ടോർ വാഹന ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം . റോഡ് സുരക്ഷ വർദ്ധിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമുള്ള ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമ്മേളനത്തിലാണ് അനുവാദം നൽകിയത് .
സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടെ സമ്മേളനത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ഭേദഗതികൾ നടപ്പിലാക്കുന്നത് . 18 സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാർ സമിതിയിൽ പങ്കെടുത്തു. ആകെയുള്ള 223 വിഭാഗങ്ങളിലെ 68 ഭാഗങ്ങളിലാണ് ഭേദഗതികൾ നിർദ്ദേശിച്ചിട്ടുള്ളത് . 28 പുതിയ വകുപ്പുകൾ കൂടുതലായി ചേർത്തിട്ടുണ്ട് .
റോഡപകടങ്ങളിൽ പെട്ടുള്ള മരണത്തിന് പത്ത് ലക്ഷം നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥ പുതിയ ബില്ലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . പ്രായപൂർത്തിയെത്താത്തവർ വാഹനമോടിച്ചുണ്ടാകുന്ന അപകടത്തിന് രക്ഷകർത്താവിന്റെയോ വാഹന ഉടമയുടേയോ പേരിൽ കേസെടുക്കും . കുട്ടികളുടെ പേരിൽ ബാല നീതി നിയമമനുസരിച്ച് കേസെടുക്കും.25,000 രൂപ പിഴയും ഒടുക്കണം.ലൈസൻസില്ലാതെ വണ്ടിയോടിക്കൽ , മദ്യപിച്ച് വണ്ടിയോടിക്കൽ , ഓവർ സ്പീഡ് തുടങ്ങിയവയ്ക്ക് വൻ പിഴ നൽകേണ്ടി വരും .
റോഡ് നിയമങ്ങൾ പാലിക്കാഞ്ഞാലുള്ള പിഴ 100 ൽ നിന്ന് 500 ആയി ഉയർത്തി. അധികൃതരുടെ ആജ്ഞകൾ അനുസരിച്ചില്ലെങ്കിലുള്ള പിഴ 500 ൽ നിന്ന് 2000 ആക്കി. ലൈസൻസില്ലാതെ വണ്ടിയോടിച്ചാലുള്ള പിഴ 1000 ൽ നിന്ന് 5000 ആക്കി ഉയർത്തി. ലൈസൻസിൽ അനുവദിച്ചിട്ടില്ലാത്ത വാഹനം ഓടിച്ചാലും ഇതേ പിഴ തന്നെ ഒടുക്കണം.
മദ്യപിച്ച് വണ്ടിയോടിച്ചാൽ 10,000 രൂപയാണ് പിഴ , ഹെൽമറ്റില്ലെങ്കിൽ 1000 രൂപ പിഴ, ഒപ്പം മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ 1000 രൂപ നൽകണം .നേരത്തെ ഇത് 100 രൂപയായിരുന്നു. അപകടകരമായ രീതിയിൽ വണ്ടിയോടിച്ചാൽ പിഴ 5000 രൂപയാണ് . ബൈക്കിൽ രണ്ടുപേരിൽ അധികം സഞ്ചരിച്ചാൽ 2000 രൂപ പിഴയടയ്ക്കണം.
റോഡ് സുരക്ഷ – ഗതാഗത മേഖലയിൽ ചരിത്രപരമായ മാറ്റത്തിന് മോട്ടോർ വാഹന ഭേദഗതി ബിൽ 2016 കാരണമാകുമെന്ന് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.