ന്യൂഡൽഹി : സൗദിയിൽ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ ആദ്യ സംഘം നാളെ നാട്ടിലേക്ക് മടങ്ങും. ശമ്പള കുടിശ്ശികയടക്കമുള്ള വിഷയങ്ങൾ പരിഹരിക്കാൻ ഇരു രാഷ്ട്രങ്ങളും ധാരണയായി. സൗദി തൊഴിൽ മന്ത്രിയുമായി വി.കെ. സിങ്ങ് ഇന്ന് കൂടിക്കാഴ്ച്ച നടത്തി. സൗദിയിലെ ലേബർ ക്യാമ്പുകളിലെ ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി അടിയന്തിര നടപടികളെടുക്കുമെന്ന് സൗദി തൊഴിൽ മന്ത്രി ഉറപ്പു നല്കി
സൗദിയിൽ നിന്ന് നാട്ടിലേക്ക് തിരിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളുമായി ആദ്യ വിമാനം നാളെ മുംബൈയിൽ എത്തും. പ്രാദേശിക സമയം 5.30ന് വിമാനം മദീനയിൽ നിന്ന് പുറപ്പെടും. ഹജ്ജ് പൂർത്തിയാക്കി മടങ്ങുന്ന വിമാനത്തിലാണ് തൊഴിലാളികളെ കൂടി കയറ്റിവിടുന്നത്. അസംഖ്യം ഇന്ത്യക്കാരെ നാട്ടിലെത്തിക്കേണ്ടതിനാൽ തിരിച്ചു വരുന്ന ഹജ്ജ് വിമാനങ്ങളെ ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യ സൗദി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർനാണ് നടപടി..
ആദ്യ സംഘത്തിൽ മലയാളികളും ഉണ്ടെന്നാണ് വിവരം. മുംബൈയിൽ വിമാനമിറങ്ങുന്ന ഇവരെ നാട്ടിലെത്തിക്കും. വിദേശകാര്യ സഹമന്ത്രി . വി.കെ സിങ്ങ് മടക്കയാത്രക്ക് നേതൃത്വം നല്കും. സൗദി തൊഴിൽ മന്ത്രി ഡോ മുഹ്രജ് അൽ ഹഖ്ബാനി യുമായി വി.കെ സിങ്ങ് ഇന്ന് കൂടീക്കാഴ്ച നടത്തി. സൗദിയിലെ ലേബർ ക്യാമ്പുകളിലെ ഭക്ഷണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി അടിയന്തിര നടപടികളെടുക്കുമെന്ന് സൗദി തൊഴിൽ മന്ത്രി ഉറപ്പു നൽകി.
സൗദി അധികൃതരിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് വി.കെ സിംഗ് അറിയിച്ചു.അതേ സമയം തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സൗദി അധികൃതരുമായി ഭാരതം ധാരണയായി. എല്ലാ തൊഴിലാളികൾക്കും സൗജന്യമായി ഇഖാമ പുതുക്കി നല്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. നാട്ടിലേക്ക് തിരിച്ച് പോകാനാഗ്രഹിക്കുന്നവർക്ക് ഫൈനൽ എക്സിറ്റ് വിസ നല്കും. ഈ സേവനവും സൗജന്യമാണ്.
ഇങ്ങനെ നാട്ടിലേക്ക് തിരിക്കുന്നവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കോൺസുലേറ്റ് ഏറ്റെടുക്കാനും തീരുമാനമായി. സ്പോൺസർഷിപ് മാറാനാഗ്രഹിക്കുന്നവർക്കായുള്ള നടപടിക്രമങ്ങളും തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തൊഴിൽ വാഗ്ദാനം ചെയ്ത കമ്പനി ഉടമകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് നാളെ കൂടിക്കാഴ്ച്ച നടത്തിയേക്കും. നാളെ ജിദ്ദയിലെ തൊഴിലാളികളുടെ ക്യാമ്പുകളും വി.കെ സിംഗ് സന്ദർശിക്കും.