റിയാദ്: സൗദിയിൽ ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ദൗത്യം ഫലം കാണുന്നു. തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നല്കും. നാട്ടിലേക്ക് മടങ്ങുന്നവരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ ഏറ്റെടുക്കുമെന്ന് കോൺസുലേറ്റ് അറിയിച്ചു. സൗദി തൊഴിൽ മന്ത്രിയുമായി വി.കെ. സിങ് ഇന്ന് കൂടിക്കാഴ്ച്ച നടത്തും.
തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഫലം കാണുന്നുവെന്നതിന്റെ ആദ്യ സൂചനകളാണ് പുറത്തു വരുന്നത്. തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സൗദി അധികൃതരുമായി ഭാരതം ധാരണയായി.
തൊഴിൽ പ്രശ്നം സൃഷ്ടിച്ച് അസൗദി ഓജർ നിർമ്മാണ കമ്പനി ശമ്പളം മുടക്കിയതോടൊപ്പം കഴിഞ്ഞ ഒരുവർഷമായി തൊഴിലാളികളുടെ ഇഖാമയും പുതുക്കിയിരുന്നില്ല. എന്നാൽ തീർത്തും സൗജന്യമായി എല്ലാ തൊഴിലാളികൾക്കും ഇഖാമ പുതുക്കി നല്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. നാട്ടിലേക്ക് തിരിച്ച് പോകാനാഗ്രഹിക്കുന്നവർക്ക് ഫൈനൽ എക്സിറ്റ് വിസ നല്കും. ഈ സേവനവും സൗജന്യമാണ്. ഇങ്ങനെ നാട്ടിലേക്ക് തിരിക്കുന്നവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും കാോൺസുലേറ്റ് ഏറ്റെടുക്കാനും തീരുമാനമായി.
നാട്ടിലേക്ക് മടങ്ങുന്നവരെ ഹജ്ജ് വിമാനങ്ങൾക്കൊപ്പം തിരികെയെത്തിക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നു. ഇതിലും തത്വത്തിൽ തീരുമാനമായി. ബന്ധപ്പെട്ട മന്ത്രാലയത്തിന് ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ടെന്ന് അധികൃതർ ഉറപ്പു നല്കി. സ്പോൺസർഷിപ്പ് മാറാനാഗ്രഹിക്കുന്നവർക്കായുള്ള നടപടിക്രമങ്ങളും തടസ്സങ്ങളൊന്നുമില്ലാതെ പൂർത്തിയാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേ സമയം തൊഴിൽ വാഗ്ദാനവുമായി നിരവധി കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹ്ചര്യത്തിൽ ഇത്തരം കമ്പനി ഉടമകളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് കൂടിക്കാഴ്ച്ച നടത്തും.