തലശ്ശേരി: ദളിത് യുവതികൾക്കെതിരെ സി.പി.എം നല്കിയ പരാതികൾ സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷന് തള്ളി. കുട്ടിമാക്കൂലിലെ അഖിലയ്ക്കും അഞ്ജനയ്ക്കുമെതിരെ നല്കിയ നാല് പരാതികളാണ് കമ്മീഷന് തള്ളിയത്.
യുവതികൾ സി.പി.എം ഓഫീസിൽ അതിക്രമിച്ചു കയറിയെന്നും അസഭ്യം പറഞ്ഞുവെന്നും കാണിച്ചായിരുന്നു പരാതി. പരാതി സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയും ജില്ലാ കളക്ടറും കമ്മീഷന് മുമ്പാകെ ഹാജരായിരുന്നു.
നേരത്തേ, സി.പി.എം പാർട്ടിയോഫീസിൽ കയറി യുവതികൾ ആക്രമിച്ചുവെന്ന പരാതിയിൽ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൈക്കുഞ്ഞുമായി ദളിത് യുവതികളെ അറസ്റ്റ് ചെയ്തതും, ജാമ്യം നൽകാൻ വൈകിപ്പിച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തേത്തുടർന്ന് മാദ്ധ്യമചർച്ചയിൽ ഡി.വൈ.എഫ്.ഐ നേതാവ് പി.പി.ദിവ്യ തുടങ്ങിയവരുടെ അധിക്ഷേപങ്ങളിൽ മനം നൊന്ത് ഒരു യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.