ന്യൂഡൽഹി : അധികാരമേറ്റയുടൻ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ അച്ഛേ ദിന്നിലേക്ക് തന്നെയാണ് രാജ്യത്തിന്റെ പോക്കെന്ന് സാമ്പത്തിക വിദഗ്ദ്ധർ . സർക്കാരിന്റെ സാമ്പത്തിക നയങ്ങളും പരിഷ്കരണ നടപടികളും സാമ്പത്തിക രംഗത്തെ വളർച്ചയ്ക്ക് കുതിപ്പേകുമ്പോൾ ചതിക്കാതെ മൺസൂണും ഒപ്പമുണ്ട് .
ഇതുവരെ പൊതുമേഖല നിക്ഷേപവും നാഗരിക ഉപഭോഗ ആവശ്യങ്ങളുമായിരുന്നു സാമ്പത്തിക മേഖലയെ മുന്നോട്ടു നയിച്ചത് . എന്നാൽ ഇപ്പോൾ കയറ്റുമതിയും മൺസൂണും സാമ്പത്തിക മേഖലയ്ക്ക് താങ്ങാകുന്നുണ്ട് . നല്ല മഴ കിട്ടിയതോടെ ഗ്രാമീണ മേഖലയിൽ ഉണർവ്വുണ്ടായിട്ടുണ്ട് . ഒപ്പം ദീർഘനാളായി പിന്നാക്കം നിന്നിരുന്ന കയറ്റുമതി മേഖലയിലും വളർച്ച ദൃശ്യമായിക്കഴിഞ്ഞു. അന്താരാഷ്ട്ര നാണയ നിധി 7.4 ശതമാനം വളർച്ചയാണ് പറയുന്നതെങ്കിലും വളർച്ച 8 ശതമാനമെത്താൻ സാദ്ധ്യതയുണ്ടെന്നാണ് നിരീക്ഷണം.
പൊതുമേഖല നിക്ഷേപത്തിൽ 25 ശതമാനത്തിന്റെ വളർച്ചയുണ്ടായപ്പോൾ കാർഷിക മേഖലയും മുന്നോട്ട് തന്നെയാണ് . ട്രാക്ടർ വിൽപ്പന പതിനഞ്ച് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ചെറുകിട വ്യാവസായിക ആവശ്യത്തിനുള്ള വാഹനങ്ങളുടെ വിൽപ്പന 12 ശതമാനം ഉയർന്നു. കയറ്റുമതി 1.3 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് . സ്വകാര്യ നിക്ഷേപം കൂടി ഉദ്ദേശിക്കുന്ന വളർച്ച നേടിയാൽ സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റം തന്നെയുണ്ടാകും.
ഗ്രാമീണ സാമ്പത്തിക രംഗവും അഭിവൃദ്ധിപ്പെട്ടു. കഴിഞ്ഞ വർഷം വരൾച്ച കാർഷിക മേഖലയെ ബാധിച്ചപ്പോൾ ഈ വർഷം നല്ല മഴയാണ് ലഭിച്ചത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധനവും പലിശ നിരക്കിലെ കുറവും സാമ്പത്തിക വളർച്ചയെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട് .
കാർഷിക വിളകളുടെ ഉത്പാദനത്തിൽ 6.3 ശതമാനം വർദ്ധനവുണ്ടായി. കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്ന വിധത്തിൽ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട് . ഇത് ഗ്രാമീണ സാമ്പത്തിക മേഖലയ്ക്ക് താങ്ങായി. പൊതുമേഖലയിലെ നിക്ഷേപത്തിൽ 24 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത് . ഇതിനൊപ്പം വിദേശ നിക്ഷേപത്തിലുണ്ടായ 53 ശതമാനം വർദ്ധനവ് കൂടി ചേരുമ്പോൾ സാമ്പത്തിക മേഖല വൻ മുന്നേറ്റം തന്നെ കാഴ്ച വയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ നിരീക്ഷണം .