ന്യൂഡൽഹി: തൊഴിൽ നഷ്ടപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ദ്രുതഗതിയിലാക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി.കെ സിംഗ് ഇന്ന് സൗദിയിൽ എത്തിയേക്കും. കുടുങ്ങിയവരെ എക്സിറ്റ് വിസ നൽകി മടക്കിക്കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ ശ്രമം.
സൗദി അറേബ്യയിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിൽ നേരിട്ട് ഇടപെടുന്നതിനാണ് വിദേശകാര്യ സഹമന്ത്രി വികെ സിംഗ് സൗദി അറേബ്യയിലെത്തുക. ഇന്നു തന്നെ വികെ സിംഗ് സൗദിയിലേക്ക് പോകുമെന്നാണ് സൂചന. ചട്ടങ്ങളിൽ ഇളവ് നേടി എക്സിറ്റ് വിസയിലൂടെ ഇന്ത്യക്കാരെ തിരികെയെത്തിക്കാനാണ് സർക്കാർ ശ്രമം.
സൗദിയിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് ശമ്പള കുടിശിക ലഭ്യമാക്കാൻ തൊഴിലാളികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും തൊഴിൽ മന്ത്രാലയത്തിനും കേന്ദ്രസർക്കാർ നൽകും. തൊഴിലാളികൾക്ക് ഏഴുമാസത്തിലധികം ശമ്പളക്കുടിശികയുണ്ടെന്നാണ് വിവരം.
പട്ടിണിയിലായിരുന്ന തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്നതിനും കേന്ദ്ര സർക്കാർ നടപടികളെടുത്തിരുന്നു. കമ്പനിയുടമകളിൽ പലരും സൗദി വിട്ടതിനാൽ ഇന്ത്യൻ തൊഴിലാളികൾക്ക് എൻഒസി കിട്ടാൻ ബുദ്ധിമുട്ടാണ്. ഇതോടെയാണ് എക്സിറ്റ് വിസ ലഭ്യമാക്കി ഇവരെ തിരികെയെത്തിക്കാൻ സർക്കാർ നടപടിയെടുത്തത്.
2500 പേരെ ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിക്കാനാണ് സർക്കാർ ശ്രമം. വികെ സിംഗ് സൗദിയിലെത്തുന്നതോടെ ഇതിനുളള ശ്രമങ്ങൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.