കോഴിക്കോട്: കേര കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നീര പദ്ധതി ആരംഭിച്ചത്. എന്നാല്‍ തൊഴിലാളി ക്ഷാമവും സംഭരണ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും പദ്ധതിക്ക് തിരിച്ചടിയാവുകയാണ്. ചെത്തിയെടുക്കുന്ന നീരയുടെ ഗുണനിലവാരം കണക്കാക്കാന്‍ കൃത്യമായ സംവിധാനമില്ലാത്തതിനാല്‍ കോഴിക്കോട് കുറ്റ്യാടിയിലെ പ്ലാന്റിലടക്കം ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു.
കാലങ്ങളായി നിലനിന്നിരുന്ന അബ്കാരി നിയമത്തെ പൊളിച്ചെഴുതിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീര ചെത്തുന്നതിനുള്ള അനുമതി നാളികേര സഹകരണ സംഘങ്ങല്ക്കു നല്‍കിയത്. കര്ഷകന് നാളികേരത്തില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ഇരട്ടി ലാഭമുണ്ടാകുമെന്നതിനാല്‍ പദ്ധതി ഏറെ സ്വീകാര്യമായിരുന്നു. എന്നാല്‍ തൊഴിലാളി ക്ഷാമവും സംഭരണ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും നീരയുടെ ഉല്‍പ്പാദനത്തിന് തിരിച്ചടിയാവുകയാണ്. ചെത്തിയെടുക്കുന്ന നീര കേടുകൂടാതെ സംസ്ക്കരിക്കാനാവാത്തതാണ് പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
2015 ആഗസ്റ്റിലാണ് സര്‍ക്കാരിന്റെ സഹകരണത്തോടെ 5 കോടി രൂപ മുതല്‍ മുടക്കില്‍ കോഴിക്കോട് കുറ്റ്യാടിയില്‍ നാളികേര സഹകരണ സംഘം നീര പ്ലാന്റ് സ്ഥാപിച്ചത്. തുടക്കത്തില്‍ 1800 ലിറ്റര്‍ വരെ നീര ഉല്‍പ്പാദിപ്പിച്ചിരുന്ന ഇവിടെ 300 ലിറ്ററില്‍ താഴെയാണ് ഇപ്പോഴുള്ള ഉല്‍പ്പാദനം. ചെത്തിക്കൊണ്ടു വരുന്ന നീരയുടെ ഗുണമേന്മ കൃത്യമായി കണ്ടെത്താനുള്ള സംവിധാനമില്ലാത്തത്തിനാല് പായ്ക്കിങ്ങിനു ശേഷം കേടുവരുന്നതാണ് ഇവിടുത്തെ പ്ലാന്റില്‍ നേരിടുന്ന വെല്ലുവിളി.
നീരയെക്കുറിച്ച് ഉപഭോക്താക്കളില്‍ കൃത്യമായ അവബോധമില്ലാത്തതും ഇതിന്റെ വിപണി കുറയുന്നതിന് കാരണമാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലുകള്‍ വൈകിയാല്‍ ഏറെ പ്രതീക്ഷ നല്കിയ പദ്ധതി പാടെ തകരുമെന്നതില്‍ ആശങ്കയിലാണ് കേരകര്‍ഷകര്‍.