കണ്ണൂർ: പയ്യന്നൂരിലെ സാംസ്കാരിക, ട്രേഡ് യൂണിയന് രംഗങ്ങളില്‍ നിറഞ്ഞുനിന്ന സി.കെ.രാമചന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അന്നൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ ആയിരങ്ങളുടെ പങ്കാളിത്തം. രാഷ്ട്രീയഭേദമില്ലാതെ അന്നൂരിലെ സാംസ്കാരിക പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാര്‍ പങ്കെടുത്ത പ്രതിഷേധ സദസ്സ് പ്രശസ്ത പരിസ്ഥിതി പ്രവര്ത്തകന് സി.ആര്.നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യസമരകാലം മുതല്‍ സാംസ്കാരികപ്രവര്‍ത്തനങ്ങളുടെ പ്രധാന തട്ടകമായിരുന്ന അന്നൂര്‍ ഗ്രാമത്തിനേറ്റ മുറിവായിരുന്നു ബി.എം.എസ് പ്രവര്ത്തകന് സി.കെ.രാമചന്ദ്രന്റെ കൊലപാതകം. കൊലക്കത്തി രാഷ്ട്രീയത്തിന് ഇനിയും അന്നൂരിനെ വിട്ടുകൊടുക്കില്ലെന്ന പ്രതിജ്ഞയുമായാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധസദസ്സ് സംഘടിപ്പിച്ചത്.
രണ്ട് കൊലപാതകങ്ങള്‍ നടന്ന പയ്യന്നൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസംഗത്തിലെ പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്ന പരാമര്‍ശം സ്വയംരക്ഷയെ കുറിച്ചാണെന്ന് ന്യായീകരിക്കുന്ന വാദം തീര്‍ത്തും നിയമവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത സി.ആര്.നീലകണ്ഠന് പറഞ്ഞു.
അന്നൂരിലെ നാടകപ്രവര്‍ത്തനങ്ങളിലും സാമൂഹ്യസാംസ്കാരിക രംഗത്തും സജീവസാന്നിധ്യമായിരുന്ന സി.കെ.രാമചന്ദ്രന്റെ ദാരുണമായ കൊലപാതകം നാടിനുണ്ടാക്കിയ ആഘാതത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു ഈ കൂട്ടായ്മ. ഹിംസയുടെ രാഷ്ട്രീയത്തെ പടിക്കു പുറത്തു നിര്‍ത്തുമെന്ന കൂട്ടപ്രതിജ്ഞയോടെയാണ് ചടങ്ങ് അവസാനിച്ചത്.