ഭിവണ്ടി: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ മൂന്നുനില കെട്ടിടം തകർന്നു വീണ് നാല് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ ഒൻപത് പേർ മരിച്ചു. 10 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കാലപ്പഴക്കം ചെന്ന കെട്ടിടമാണ് തകർന്ന് വീണത്. കനത്ത മഴയെ തുടർന്ന് നഗരങ്ങളിലെ റോഡ് – റെയിൽ ഗതാഗതം താൽക്കാലികമായി സ്തംഭിച്ചു.
മുബൈയ്ക്ക് സമീപം ഭിവണ്ടിയിലെ ഗെയ്ബി നഗറിൽ ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം ഉണ്ടായത്. രണ്ട് ദിവസമായി തുടരുന്ന മഴയിലാണ് കാലപ്പഴക്കം ചെന്ന മൂന്നുനില കെട്ടിടം തകർന്നടിഞ്ഞത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പത്തോളം പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപെടുത്തിയത്. കെട്ടിടം വാസയോഗ്യമല്ലെന്ന് കോർപ്പറേഷൻ അധികൃതർ നോട്ടീസ് നൽകിയ ശേഷവും പത്തിലേറെ കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഇവരാണ് അപകടത്തിൽ പെട്ടത്.
മുംബൈയിലും സമീപ ജില്ലകളിലും രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ റോഡ് – റെയിൽ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്ന് സബർബൻ ട്രെയിനുകൾ ഏറെ വൈകിയാണ് സർവീസുകൾ നടത്തുന്നത്. നഗരങ്ങളിൽ അടുത്ത 24 മണിക്കൂറുകൾകൂടി ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.