ഇസ്ലാമാബാദ്: പാകിസ്ഥാൻ വിവാദ മോഡൽ ഖൻദീൽ ബലോചിന്റെ കൊലയാളി സഹോദരനല്ലെന്ന് റിപ്പോർട്ട്. പാകിസ്ഥാൻ മാദ്ധ്യമമായ ജിയോ ന്യൂസ് ആണ് നുണപരിശോധനാറിപ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് ഇത് റിപ്പോർട്ട് ചെയ്തത്. അതേസമയം ഖൻദീലിനെ കൊല ചെയ്തത് ബന്ധുക്കളാണെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിവാദമായ കേസിൽ, ഖൻദീലിനെ താൻ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് സഹോദരൻ മുഹമ്മദ് വസീം നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ നുണ പരിശോധനയിൽ, താൻ ഖൻദീലിന്റെ കാലുകൾ കൂട്ടിപ്പിടിക്കുക മാത്രമാണു ചെയ്തതെന്നും, കൊലപാതകം നടത്തിയത് ബന്ധുവായ ഹഖ് ആണെന്നുമാണ് മുഹമ്മദ് വസീം പറഞ്ഞത്. ഗുളിക നൽകി മയക്കിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നും വസീം പറഞ്ഞു.
പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ, ഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിൽ താമസിക്കുന്ന, ഖൻദീലിന്റെ നിർദ്ദേശപ്രകാരമാണ് ഹഖും, വസീമും ചേർന്ന് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ കുറ്റസമ്മതം. ഖൻദീൽ തങ്ങളുടെ കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയതു കാരണം ഖൻദീലിനെ കൊല്ലണമെന്ന് സഹോദരൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാനിലെ വിവാദമോഡലായ ഖൻദീലിനെ ഈ മാസം പതിനഞ്ചിന് മുൾട്ടാനിലെ കരീമാബാദിലുള്ള വീട്ടിൽ കഴുത്തു ഞെരിച്ചു കൊല ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.