വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റന്റെ കമ്പ്യൂട്ടർ നെറ്റ്വർക്ക് ഹാക്ക് ചെയ്യപ്പെട്ടതായി പരാതി. സംഭവത്തിനു പിന്നിൽ റഷ്യൻ സർക്കാരാണെന്നു സംശയിക്കുന്നതായി ഡെമോക്രാറ്റിക് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം, റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്, ഹില്ലരിയുടെ ഇ മെയിൽ വിവരങ്ങൾ ചോർത്താൻ റഷ്യയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. ഹില്ലരിയുടെ ഇ മെയിൽ വിവരങ്ങൾ ചോർത്തി നൽകിയാൽ അർഹിക്കുന്ന സമ്മാനം നൽകുമെന്നും അദ്ദേഹം ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കവേ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ റഷ്യൻ സർക്കാരിനെതിരേ ആരോപണമുയരാൻ ഇടയാക്കിയത്.
ഹില്ലരിയുടെ ഇലക്ഷൻ കാമ്പയിനുകൾ ഏകോപിപ്പിച്ചിരിക്കുന്ന അനലിറ്റിക്സ് പ്രോഗ്രാം സെർവറുമായി കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഹാക്കർ ബന്ധം പുലർത്തിയിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങൾ.
ട്രംപിന്റെ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിൽ, ഏതെങ്കിലും തരത്തിൽ ഹില്ലരിയുടെ ഇലക്ഷൻ കാമ്പയിനായി ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി വിഭാഗം അന്വേഷിച്ചു വരികയാണ്. അതേസമയം എന്തെങ്കിലും വിലപ്പെട്ട വിവരങ്ങൾ ഹാക്കർമാർ കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.
പുതുതായി ഉയർന്നു വരുന്ന ആരോപണങ്ങളുടെ വാസ്തവമെന്തായിരുന്നാലും, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹുമുഖമാനങ്ങളിൽ ചൂടുപിടിച്ചു വരികയാണ്.