ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇടപെടാൻ സർക്കാരിനും പൊലീസിനും പരിമിതിയുണ്ട്. മാദ്ധ്യമങ്ങളെ വിലക്കിയ നടപടി മാറ്റാൻ കോടതി ഇടപെടാൻ സമയമായെന്നും പിണറായി പറഞ്ഞു.
അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും തമ്മിളുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടിട്ടും പ്രശ്നങ്ങൾ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനു ശേഷം വിഷയത്തിൽ മൗനം തുടർന്ന മുഖ്യമന്ത്രി ഇന്ന് നിലപാട് വ്യക്തമാക്കി. പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിനും പൊലീസിനും പരിമിതികളുണ്ട്. മാദ്ധ്യമങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകണം. കോടതികളിൽ നിന്ന് മാദ്ധ്യമപ്രവർത്തകരെ വിലക്കിയ സംഭവം താൽക്കാലിക വികാരശമനത്തിനായുള്ള കോടതിയുടെ ഇടപെടലാകാനാണ് സാദ്ധ്യതയെന്നും ഈ നിലപാട് മാറ്റാൻ സമയമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു.
ഇരുകൂട്ടരൂം പരസ്പരം എറ്റു മുട്ടേണ്ടവരല്ല. പഴയ സൗഹാർദ്ദാന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടതുണ്ട്. പ്രശ്നത്തിലെ ശരി തെറ്റുകൾ ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കിയതിനു ശേഷം തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുകൂട്ടരുമായും പ്രത്യേകമായും മുഖ്യമന്ത്രി നടത്തിയ ചർച്ചകൾക്ക് ശേഷം വലിയ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.