വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റണിനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ച ഹില്ലരിയുടെ സ്വകാര്യ ഇ-മെയിലുകൾ ചോർത്താൻ ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. അതേസമയം, ട്രംപിന്റേത് അമേരിക്കയുടെ സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ഹില്ലരി ക്ലിന്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഹില്ലരിക്കെതിരെ ആഞ്ഞടിച്ചുകൊണ്ട് എതിരാളി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. വിദേശകാര്യ സെക്രട്ടറിയായിരുന്നപ്പോൾ, ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിച്ച ഹില്ലരിയുടെ സ്വകാര്യ ഇ-മെയിലുകൾ ചോർത്തണമെന്ന് ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടു. കാണാതായ 30,000 മെയിലുകൾ കണ്ടെടുത്താൽ റഷ്യയ്ക്ക് അർഹിക്കുന്ന പാരിതോഷികവും ട്രംപ് വാഗ്ദാനം ചെയ്യുന്നു.
സ്വകാര്യ വിലാസം ഉപയോഗിച്ച് ഏകദേശം 60,000ത്തോളം ഇ-മെയിലുകളാണ് ഹില്ലരി അയച്ചത്. എന്നാൽ അത് സംബന്ധിച്ച രേഖകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടില്ലെന്നാണ് ട്രംപിന്റെ ആരോപണം. എന്നാൽ ട്രംപിന്റേത് വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി വ്യക്തമാക്കി. ട്രംപിന്റെ ആഹ്വാനം രാജ്യ സുരക്ഷയെ വെല്ലുവിളിക്കുന്നതാണെന്നും പാർട്ടി വ്യക്തമാക്കി.
അതേസമയം റഷ്യയോട് മൃദുസമീപനം പുലർത്തുന്ന ട്രംപ് അമേരിക്ക-റഷ്യ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വാദമുണ്ട്. എന്തായാലും, നവംബർ എട്ടിന് നടക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൂടുതൽ ചൂടുപിടിപ്പിക്കുന്നതാണ് പുതിയ വിവാദങ്ങൾ.