ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഗുസ്തിതാരം നർസിംഗ് യാദവിന് പകരം പ്രവീൺ റാണ, റിയോ ഒളിമ്പിക്സിൽ മത്സരിച്ചേക്കും. 74 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ പ്രവീൺ റാണയെ മത്സരിപ്പിക്കാൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തീരുമാനമെടുത്തെന്നാണ് സൂചന.
നർസിംഗ് യാദവ് റിയോയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം പുറത്തു വരാനിരിക്കെയാണ് പ്രവീൺ റാണയുടെ പേരും ഉയർന്നുവരുന്നത്. 2014ൽ അമേരിക്കയിൽ നടന്ന ഡേവ്ഷ്യൂസ് മെമ്മോറിയൽ റെസ്ലിംഗ് ടൂർണമെന്‍റിലും 2015ൽ ഇറ്റലിയിൽ നടന്ന അന്താരാഷ്‌ട്ര റെസ്ലിംഗ് ടൂർണമെന്‍റിലും സ്വർണം നേടിയ വ്യക്തിയാണ് പ്രവീൺ റാണ.
ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവ് സുശീൽ കുമാറിനെ പിൻതള്ളി യോഗ്യത നേടിയ നർസിംഗ് യാദവ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട നർസിംഗ് നിലവിൽ സസ്പെൻഷനിലാണ്. എന്നാൽ നർസിംഗ് യാദവ് നിരപരാധിയാണെന്നാണ് റെസ്ലിംഗ് അസോസിയേഷന്‍റെ അഭിപ്രായം. നർസിംഗ് പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ സായിയിലെ അദ്ദേഹത്തിനൊപ്പം താമസിച്ചിരുന്ന തുളസിയാദവും പരിശോധനയിൽ പരാജയപ്പെട്ടു.