ഫിലാഡൽഫിയ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റനെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഫിലാഡൽഫിയയിൽ നടന്ന പാർട്ടി കൺവന്‍ഷനിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരം ഹില്ലരി ക്ലിന്റനും റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും തമ്മിലാകുമെന്നും ഉറപ്പായി.
അൻപത് പ്രൈമറികളിലും മികച്ചവിജയം സ്വന്തമാക്കിയതോടെയാണ് ഹില്ലരി ക്ലിന്റന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഫിലാഡൽഫിയയിൽ നടന്ന പാർട്ടി കൺവന്‍ഷനിൽ പ്രൈമറികളിൽ ഹില്ലരി ക്ലിന്റന് വെല്ലുവിളി ഉയർത്തിയ യു.എസ് സെനറ്റർ ബെർണി സാന്റേഴ്സ് തന്നെയാണ് ഹില്ലരിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നാമനിർദ്ദേശത്തിന് ആവശ്യമായ 2382 ഡെലിഗേറ്റുകളുടെ പിന്തുണയും നേരത്തെ തന്നെ ഹില്ലരി ഉറപ്പിച്ചിരുന്നു. ഇതോടെ, പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദശം ചെയ്യപ്പെടുന്ന ആദ്യ വനിതയായിരുക്കുകയാണ് ഹല്ലരി. നവംബർ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപാണ് ഹില്ലരിയുടെ മുഖ്യ എതിരാളി. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അമേരിക്കയിലെ ആദ്യവനിതാ പ്രസിഡന്റെന്ന ഖ്യാതിയും ഹില്ലരിക്ക് ലഭിക്കും.