രാമേശ്വരം: മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ സ്മാരകം ഇന്ന് രാമേശ്വരത്ത് ഉദ്ഘാടനം ചെയ്യും. സ്മാരകത്തിനെതിരെ ജമാത്തുൾ ഉലമ കൗൺസിൽ രംഗത്ത്. വിഗ്രഹാരാധന ശരിയത്ത് നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഡോ.അബ്ദുൾ കലാമിന്റെ പ്രതിമ സ്ഥാപിക്കുന്നതിനെ ജമാത്തുൾ ഉലമ കൗൺസിൽ എതിർക്കുന്നത്.
ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മദേശമായ രാമേശ്വരത്താണ് സ്മാരകം സ്ഥാപിക്കുന്നത്. കലാമിന്റെ ഭൗതിക ശരീരം അടക്കംചെയ്ത പേയ് കറുമ്പ മൈതാനിയിൽ സ്മാരകത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലിരിക്കെയാണ് എതിർപ്പുമായി ജമാത്തുൾ ഉലമാ കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാമേശ്വരത്ത് നടന്ന കൗൺസിലിന്റെ ഉന്നതല യോഗത്തിൽ സ്മാരകം സ്ഥാപിക്കുന്നതിനെ എതിർക്കാൻ തീരുമാനമെടുത്തിരുന്നു.
വിഗ്രഹാരാധനയും വ്യക്തി ആരാധനയും ഇസ്ലാം മതവിശ്വാസങ്ങൾക്ക് എതിരാണെന്ന് കൗൺസിലിന്റെ രാമനാഥപുരം ജില്ലാപ്രസിഡന്റ് വൈലുള്ള ന്യൂറി പറഞ്ഞു. സ്മാരകത്തിന് പകരമായി ഓഡിറ്റോറിയമോ, മ്യൂസിയമോ മറ്റോ നിർമ്മിക്കണമെന്നും ജമാത്തുൾ ഉലമാ കൗൺസിൽ ആവശ്യപ്പെടുന്നു.
കലാമിന്റെ ജന്മദിനാഘോഷത്തിനിടെ, സ്മാരകനിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സ്മാരകനിർമ്മാണം ആരംഭിച്ചത്. സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളെ കലാമിന്റെ സഹോദരൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു.