കോഴിക്കോട്: ദളിത് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ കോഴിക്കോട് ഫാറൂഖ് കോളേജിലെ അദ്ധ്യാപകൻ ഡോ.അസീസ് തരുവണ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട സ്വദേശിയായ ഡോ.അസീസ് തരുവണ രാമായണമടക്കമുള്ള ഹൈന്ദവഗ്രന്ഥങ്ങളെ വളച്ചൊടിച്ചു വിമർശിച്ച് കുപ്രസിദ്ധി നേടിയ വ്യക്തിയാണ്.
ബിരുദവിദ്യാർത്ഥിനിയുടെ പരാതിയിന്മേലാണ് ഡോ.അസീസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥിനിയെ ക്വാർട്ടേഴ്സിലേക്കു വിളിച്ചു വരുത്തി വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
വിദ്യാർത്ഥിനിയുടെ പരാതി ലഭിച്ചതു മുതൽ ഡോ.അസീസിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാൻ കോളേജ് അധികൃതർ അസീസിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സസ്പെൻഡ് ചെയ്യുകയും പരാതി പൊലീസിനു കൈമാറുകയുമായിരുന്നു.
2015ലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹവാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്ന അസീസ്, വാഗ്ദാനം പാലിക്കാതെ വന്നതിനേത്തുടർന്നാണ് വിദ്യാർത്ഥിനി പരാതി നൽകിയത്. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.അസീസിന്റെ വയനാടൻ രാമായണം വളരെയേറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.