കണ്ണൂർ : പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ ധനരാജ് കൊല്ലപ്പെട്ട സംഭവത്തിൽ കൊലവിളിയുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിലായിരുന്നു കോടിയേരിയുടെ പ്രസംഗം . പാടത്തെ പണിക്ക് വരമ്പത്ത് കൂലി കിട്ടും എന്ന് ഭീഷണി മുഴക്കിയ കോടിയേരി പാർട്ടി അണികൾക്ക് കായിക പരിശീലനം നൽകണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ തലപ്പത്തിരുന്നു കൊണ്ട് നിയമം കയ്യിലെടുക്കാനുള്ള കോടിയേരിയുടെ ആഹ്വാനം വിവാദമാവുകയാണ് . ക്രമസമാധാന പാലനത്തിന് നിയമവും പോലീസും ഉണ്ടെന്നിരിക്കെ ഭരിക്കുന്ന പാർട്ടി അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് അനുചിതമാണെന്ന് അഭിപ്രായമുയർന്നു. പയ്യന്നൂരിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
ജൂലൈ 11 നാണ് സിപിഎം പ്രവർത്തകനായ ധനരാജ് കൊല്ലപ്പെട്ടത് . മണിക്കൂറുകൾക്കുള്ളിൽ ബിഎം എസ് പ്രവർത്തകനായ രാമചന്ദ്രനേയും വെട്ടിക്കൊലപ്പെടുത്തി . ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ കൊലവിളി ഉണ്ടായത് . ഭരിക്കുന്ന കക്ഷിയുടെ നേതാവ് നേരിട്ടു തന്നെ കൊലവിളി മുഴക്കുമ്പോൾ കണ്ണൂർ വീണ്ടും അശാന്തിയിലേക്ക് പോകുമെന്ന ആശങ്കയിലാണ് സാധാരണ ജനങ്ങൾ.