ഒളിമ്പിക്സിൽ വിജയികൾക്കായി റിയോയിലൊരുങ്ങുന്നത് മെർക്കുറി കലർത്താത്ത സുരക്ഷിതമായ മെഡലുകൾ. കായിക ആവേശത്തോടൊപ്പം, പരിസ്ഥിതി സൗഹൃദ സന്ദേശവും ഉൾപ്പെടുത്തി ഒളിമ്പിക്സ് കൂടുതൽ ജനകീയമാക്കാനാണ് അധികൃതരുടെ ശ്രമം.
മെർക്കുറി ഉപയോഗിക്കാതെ ഖനനം ചെയ്ത സ്വർണ്ണമുപയോഗിച്ചാണ് റിയോയിൽ സ്വർണ മെഡലുകൾ ഒരുക്കിയത്. മെർക്കുറി പരിസ്ഥിതിക്കും, സ്വർണ മെഡൽ അണിയുന്ന താരങ്ങൾക്കും ദോഷമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒളിമ്പിക് അസോസിയേഷൻ തീരുമാനമെടുത്തത്.
മെർക്കുറി ഉപയോഗിക്കുന്ന സ്വർണ്ണം, ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. മെഡലുകളുടെ റിബൺ നിർമ്മിച്ചതാകട്ടെ, ഉപേക്ഷിച്ച പ്ളാസ്റ്റിക് വസ്തുക്കൾ കൊണ്ടാണ്. പഴയ വസ്തുക്കൾ സംസ്കരണ പ്രക്രിയയിലൂടെ ആരെയും മോഹിപ്പിക്കുന്ന മെഡലുകളായി തിരിച്ചെത്തി.
ഉയർന്ന ഗുണനിലവാരമുള്ള 5310 മെഡലുകളാണ് ഒളിമ്പിക്സിനും പാരാലിംമ്പിക്സിനുമായി തയ്യാറാക്കിയിരിക്കുന്നത്. വെള്ളി, വെങ്കല മെഡലുകളിൽ 30 ശതമാനവും ഉപേക്ഷിച്ച ലോഹഭാഗങ്ങൾ സംസ്കരിച്ചതാണ്.
മെഡലുകളിൽ എക്സറേ പ്ളേറ്റുകൾ, കണ്ണാടി, കാറിന്‍റെ ഭാഗങ്ങൾ എന്നിവയിൽ നിന്നെടുത്ത വെള്ളിയും ഉൾപ്പെടുന്നു. 500 ഗ്രാം ഭാരമുള്ള ഓരോ മെഡലുകളും രണ്ട് ദിവസമെടുത്താണ് നിർമ്മിച്ചത്. ഫ്രെജോ മരത്തിന്‍റെ ഭാഗങ്ങളാണ് മെഡലുകളുടെ കവർ നിർമ്മിക്കാൻ ഉപയോഗിച്ചത്.