ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തിതാരം നർസിംഗ് യാദവിന് റിയോ ഒളിമ്പിക്സ് നഷ്ടമായേക്കും. ഉത്തേജക മരുന്ന് പരിശോധനയിൽ നർസിംഗ് പരാജയപ്പെട്ടതാണ് താരത്തിന് തിരിച്ചടി ആയിരിക്കുന്നത്. എ സാംപിളും, ബി സാംപിളും പോസിറ്റീവാണെന്ന് റിപ്പോർട്ടിൽ തെളിഞ്ഞു.
കഴിഞ്ഞ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ സുശീൽ കുമാറിന് പകരക്കാരൻ ആയാണ് നർസിംഗ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്. 74 കിലോഗ്രം വിഭാഗത്തിൽ മത്സരിക്കാനായിരുന്നു നർസിംഗ് യാദവ് യോഗ്യത നേടിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ പരിശോധനയിൽ നർസിംഗിന്‍റെ എ സാംപിളും, ബി സാംപിളും പോസിറ്റീവാണെന്നാണ് കണ്ടെത്തിയത്.
എന്നാൽ ഭക്ഷണത്തിൽ കൃത്രിമം കാട്ടി തന്നെ കുടുക്കിയതാണെന്ന് നർസിംഗ് യാദവ് പ്രതികരിച്ചു. നർസിംഗിനെ വീണ്ടും ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് വിധേയനാക്കും. 2015ലെ ലോകചാംപ്യൻഷിപ്പിൽ വെങ്കലമെഡൽ നേടിയതോടെയാണ് നർസിംഗ് ഒളിമ്പിക്സിന് യോഗ്യത നേടിയത്. ബ്രസീലിലെ റിയോ ഡി ജനീറൊയിൽ നടക്കാനിരിക്കുന്ന ഒളിംമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ് നർസിംഗ് യാദവിന്‍റെ പരിശോധനാഫലം.