ഫ്ലോറിഡ: റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ ക്ലെവർലാന്റ് കൺവൻഷനിലെ, സ്ഥാനാർത്ഥിത്വ സ്വീകരണ പ്രസംഗത്തെ ഇരുണ്ടതും വിഭാഗീയവുമായ കാഴ്ചപ്പാടെന്നു വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റൺ. ഭീതിയും, പകയും പങ്കുവച്ച ട്രംപ് പക്ഷേ പരിഹാരമൊന്നും പറഞ്ഞില്ലെന്നും ഹില്ലരി പറഞ്ഞു.
“ട്രംപിന്റെ ഇരുണ്ടതും, വിഭാഗീയത നിറഞ്ഞതുമായ പ്രസംഗത്തേക്കുറിച്ചു ഞാൻ കേട്ടു. പുതിയ തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ട പ്രസംഗം പക്ഷേ ഭീതിയും, പകയും, നീരസവും മാത്രമാണ് വാഗ്ദാനം ചെയ്തത്. ഒന്നിനും ഒരു പരിഹാരവും അദ്ദേഹം സംസാരിച്ചില്ല” ഫ്ലോറിഡയിലെ ടാമ്പയിൽ വച്ചു നടന്ന തെരഞ്ഞെടുപ്പു റാലിയിൽ ഹില്ലരി തുറന്നടിച്ചു.
ട്രംപിന്റെ ഇരുണ്ട കാഴ്ചപ്പാടുകളെ തള്ളിക്കളയണമെന്ന് ഹില്ലരി അമേരിക്കൻ ജനതയോട് ആവശ്യപ്പെട്ടു. അമേരിക്കയുടെ പ്രതിസന്ധികൾക്ക് താൻ മാത്രമാണ് പ്രതിവിധിയെന്ന ട്രംപിന്റെ വാദത്തെ ഹില്ലരി നിശിതമായ ഭാഷയിൽ തള്ളിക്കളഞ്ഞു. അമേരിക്കക്കാർ പ്രശ്നം പരിഹരിക്കുന്നവരാണ്. അവർ പ്രതിസന്ധികൾക്കുമേൽ ഭിത്തി പണിയുകയല്ല, മറിച്ച് പാലം പണിയുന്നവരാണെന്ന് ഹില്ലരി പറഞ്ഞു. ട്രംപിന്റെ പ്രസംഗത്തിലെ, ഭീകരതയ്ക്കും അശാന്തിയ്ക്കുമെതിരേ ഭിത്തി പണിയുമെന്ന ആലങ്കാരിക പ്രയോഗത്തെ അതേ ശൈലിയിൽ ഖണ്ഡിക്കുകയായിരുന്നു ഹില്ലരി.
തൊഴിൽ പദ്ധതികളേക്കുറിച്ചെന്തെങ്കിലും ട്രംപ് പറഞ്ഞിരുന്നോ? ഇല്ലല്ലോ? പൗരന്മാരെ സുരക്ഷിതരാക്കുന്നതിനേക്കുറിച്ചു വാചാലനായ ട്രംപ് അതിനുള്ള പദ്ധതികളെന്തെന്ന് പറഞ്ഞു കേട്ടില്ല. പൊലീസിനെ എങ്ങനെ പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞില്ല. ട്രംപിന്റെ വാദങ്ങളെ പദാനുപദം ഖണ്ഡിക്കുന്നതായിരുന്നു ഹില്ലരിയുടെ വാക്കുകൾ.
തനിക്കു മാത്രമേ അമേരിക്കയുടെ പ്രശ്നപരിഹാരം സാദ്ധ്യമാകൂ എന്ന ട്രംപിന്റെ വാക്കുകൾ തനിക്കു ഷോക്കായെന്നും, അമേരിക്ക നിസ്സഹായാവസ്ഥയിലാണെന്നും, അമേരിക്കയെ രക്ഷിക്കേണ്ടതുണ്ടെന്നുമാണ് ട്രംപ് ധരിച്ചു വച്ചിരിക്കുന്നതെന്നും ഹില്ലരി പരിഹസിച്ചു
യു.എസ് ജനതയ്ക്കു വേണ്ടിയോ, താൻ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരുന്ന യു.എസ് മിലിട്ടറിക്കു വേണ്ടിയോ ട്രംപ് സംസാരിക്കേണ്ടതില്ലെന്നും ഹില്ലരി പറഞ്ഞു.
കഴിഞ്ഞ ദിവസം ക്ലെവർലാന്റ് കൺവൻഷനിൽ ഹില്ലരിക്കെതിരേ നിശിതവിമർശനങ്ങൾ ഡൊണാൾഡ് ട്രംപ് ഉന്നയിച്ചിരുന്നു. ഹില്ലരിയെ സാമ്പത്തികമായി പിൻതുണയ്ക്കുന്നവരിടെ ചരടുവലിക്കനുസരിച്ചു പ്രവർത്തിക്കുന്ന പാവ മാത്രമാണ് ഹില്ലരിയെന്നായിരുന്നു ട്രംപിന്റെ ആക്ഷേപം.