തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ.എൻ.സതീഷിന്റെ വാഹനത്തിൽ ഉപയോഗിച്ച അനധികൃത ബീക്കൺ ലൈറ്റും കൊടിയും നീക്കം ചെയ്യാൻ ഗതാഗത വകുപ്പിന്റെ ഉത്തരവ്. ഇതുസംബന്ധിച്ച നിർദ്ദേശം തിരുവനന്തപുരം ആർ.ടി.ഒ കെ.എൻ.സതീശന് കൈമാറി.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പേരിൽ പോലും രജിസ്റ്റർ ചെയ്യാത്ത വാഹനത്തിലാണ് ബീക്കൺ ലൈറ്റും കൊടിയും അനധികൃതമായി ഉപയോഗിച്ചത്. സംഭവത്തെക്കുറിച്ച് ക്ഷേത്രം ഭാരവാഹികൾ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബീക്കൺ ലൈറ്റും, കൊടിയും വാഹനങ്ങളിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച് വ്യക്തമായ മാർഗ്ഗരേഖകൾ നിലവിലുണ്ട്. എന്നാൽ പലരും ഈ നിയമം കാറ്റിൽപ്പറത്തി ബീക്കൺ ലൈറ്റും, കൊടിയും വാഹനത്തിൽ സ്ഥാപിച്ചു വരുന്നുണ്ട്. ഇതിനെതിരേ കർശനനടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ.തച്ചങ്കരി പറഞ്ഞിരുന്നു.
ഗതാഗതനിയന്ത്രണത്തിലും, സുരക്ഷാക്രമീകരണങ്ങളിലും അനധികൃതമായി ബീക്കൺ ലൈറ്റും, കൊടികളും സ്ഥാപിക്കുന്ന വാഹനങ്ങൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പം നിരവധിയാണ്.