ഗൊരഖ്പൂർ: ഗൊരഖ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 1,011 കോടി രൂപ ചിലവു വരുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിസമുച്ചയം സംസ്ഥാനത്തെ സാധാരണക്കാർക്ക് ആരോഗ്യരംഗത്ത് പുത്തൻ പ്രതീക്ഷയേകുന്നതാണ്.
അതോടൊപ്പം ഫെർട്ടിലൈസർ പ്ലാന്റിന്റെ പുനരുദ്ധാരണത്തിനുള്ള തറക്കല്ലിടീൽ കർമ്മവും പ്രധാനമന്ത്രി നിർവ്വഹിച്ചു. നാലായിരത്തിൽ പരം തൊഴിലവസരങ്ങൾ നൽകുന്ന പദ്ധതി ഉത്തർപ്രദേശിലെ സാധാരണക്കാരും, കർഷകരുമായുള്ളവർക്ക് ഏറെ പ്രയോജനപ്രദമാണ്.
1990 മുതൽ നിശ്ചലമായിക്കിടക്കുകയാണ് ഫെർട്ടിലൈസർ കോർപ്പറേഷൻ ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫെർട്ടിലൈസർ പ്ലാന്റ്. ഇതിന്റെ പുനരുദ്ധാരണത്തിനായി ആറായിരം കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.
നാഷണൽ തെർമൽ പവർ കോർപ്പറേഷൻ, കോൾ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നീ പൊതുമേഖലാസ്ഥാപനങ്ങൾ ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയിൽ ഉടൻ തന്നെ തുടർനടപടികൾ ആരംഭിക്കും.
മൂവായിരം മുതൽ നാലായിരം വരെ വിദഗ്ദ്ധതൊഴിലവസരങ്ങൾ നൽകുന്ന പദ്ധതിയിലൂടെ കർഷകർക്ക് ആവശ്യമായ യൂറിയ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കും. രാജ്യത്തെ യൂറിയ ഉത്പാദനം 2016-2017 സാമ്പത്തികവർഷത്തിൽ 25 മില്യൺ ടൺ ഉയർത്തുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്. നിലവിൽ 32 മില്യൺ ടൺ യൂറിയയുടെ ന്യൂനത രാജ്യത്തുണ്ട്. പോരായ്മയുള്ളത് ഇറക്കുമതിയിലൂടെ ലഭ്യമാക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.
എയിംസിന്റെ ഉദ്ഘാടനവേളയിൽ, 24,000 സ്ക്വയർ മീറ്റർ ഏരിയയിൽ നിർമ്മിക്കുന്ന ആശുപത്രിസമുച്ചയത്തിൽ 150 ഓപ്പറേഷൻ തീയേറ്ററുകളും, 750 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ടാകുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ, ചെറുകിട വ്യവസായവകുപ്പു മന്ത്രി കൽരാജ് മിശ്ര, ഫെർട്ടിലൈസർ മന്ത്രി ആനന്ദ് മിശ്ര, സംസ്ഥാന ഊർജ്ജ കൽക്കരി വകുപ്പു മന്ത്രി പീയൂഷ് ഗോയൽ, ഉത്തർ പ്രദേശ് ഗവർണർ റാം നായിക്, ഭാരതീയ ജനതാപാർട്ടിയുടെ രാജ്യസഭാംഗം യോഗി ആദിത്യനാഥ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.