ന്യൂഡൽഹി: ലോക്സഭാനടപടികൾ ഫേസ്ബുക്ക് വഴി തത്സമയസംപ്രേഷണം ചെയ്ത എം.പിയുടെ നടപടിയിൽ ഇരു സഭകളിലും വൻ പ്രതിഷേധം. ആം ആദ്മി പാർട്ടിയുടെ എം.പി ഭഗവന്ത് മൻ ആണ് ലോക്സഭാനടപടികൾ തന്റെ ഫേസ് ബുക്ക് അക്കൗണ്ട് വഴി ലൈവ് സ്ട്രീം ചെയ്തത്.
സുരക്ഷാപരിശോധനകൾക്കു ശേഷം ലോക്സഭാംഗങ്ങൾ അകത്തേയ്ക്കു കടന്നു വരുന്ന ദൃശ്യങ്ങളാണ് ആം ആദ്മി പാർട്ടിയുടെ എം.പി ഫേസ് ബുക്ക് വഴി പ്രചരിപ്പിച്ചത്. ആരും ഇതു വരെ കാണാത്ത രംഗങ്ങൾ എന്ന തലക്കെട്ടോടു കൂടിയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
സുരക്ഷാകാര്യങ്ങളിലുള്ള അറിവില്ലായ്മയാണ് ഇതെന്നു കരുതാനാവില്ലെന്നും ആക്ഷേപമുണ്ട്. ഭാരതീയ ജനതാപാർട്ടിയുടെ അംഗങ്ങൾ വിവരം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിനേത്തുടർന്ന് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പതിമൂന്ന് അംഗങ്ങൾ സ്പീക്കർക്ക് നോട്ടീസ് നൽകി. ഭഗവന്തിനെ സഭയിൽ നിന്നു സസ്പെന്റ് ചെയ്യണമെന്നും ആവശ്യമുയർന്നു. അംഗങ്ങളുടെ പരാതിയേത്തുടർന്ന് സ്പീക്കർ ഭഗവന്തിനെ വിളിച്ചു വരുത്തി.
അതേസമയം ഭഗവന്തിനെതിരേ എന്തു നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ലോക്സഭ ചർച്ച ചെയ്യണമെന്ന് സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു.