ലണ്ടൻ: ഇന്ദിരാഗാന്ധി വധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ദിരാഗാന്ധി കൊല്ലപ്പെടുമെന്ന്, പഞ്ചാബ് വിഘടനവാദസംഘടനയായ ഖലിസ്ഥാന്റെ യു.കെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന നേതാവ് ജഗ്ജിത് സിംഗ് ചൗഹാൻ പ്രവചിച്ചിരുന്നതായി വ്യക്തമാക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ രഹസ്യരേഖകളാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈയടുത്താണ് ഈ രേഖകൾ ബ്രിട്ടീഷ് സർക്കാർ രഹസ്യ രേഖകളുടെ പട്ടികയിൽ നിന്നു നീക്കം ചെയ്തത്.
ഇന്ദിരാഗാന്ധി വധം സംബന്ധിച്ച് അന്നത്തെ ബ്രിട്ടീഷ് ഭരണകൂടമായ മാർഗരറ്റ് താച്ചർ സർക്കാർ ചൗഹാനെ നിരീക്ഷിച്ചിരുന്നെന്നും, നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നെന്നും രേഖകളിൽ പറയുന്നു. സിഖ് റിപ്പബ്ലിക് ഓഫ് ഖലിസ്ഥാന്റെ സ്വയം പ്രഖ്യാപിത അദ്ധ്യക്ഷനായി ബ്രിട്ടീഷ് സർക്കാർ വിശേഷിപ്പിച്ചിരുന്ന ചൗഹാന്റെ പ്രസ്താവനകൾ സംബന്ധിച്ച് ഭാരതസർക്കാർ പരാതിപ്പെട്ടിരുന്നതായും രേഖകളിലുണ്ട്. ചൗഹാന്റെ പരാമർശങ്ങളുടെ പേരിൽ ഇന്ത്യ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇന്ദിരാഗാന്ധിയെക്കൂടാതെ രാജീവ്ഗാന്ധിയെയും ലക്ഷ്യം വയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ചൗഹാൻ നടത്തിയിരുന്നു. ചൗഹാനടക്കം യു.കെയിൽ വസിക്കുന്ന സിഖ് വിഘടനവാദികളുടെ സാന്നിദ്ധ്യം ഇന്ത്യ-യു.കെ ഉഭയകക്ഷി, നയതന്ത്രബന്ധങ്ങളെ വിപരീതമായി ബാധിക്കുമെന്ന മുന്നറിയിപ്പും രേഖ പങ്കു വയ്ക്കുന്നു.
യു.കെയുടെ 1984ലെ ആഭ്യന്തര, വിദേശമന്ത്രാലയങ്ങൾ തയ്യാറാക്കിയ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.