ക്ലീവ്ലാന്റ്: റിപ്പബ്ലിക്കൻ പാർട്ടിയുടെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം സ്വാഗതം ചെയ്തു കൊണ്ടുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി.
ട്രംപിന്റെ ഹ്രസ്വകാല രാഷ്ട്രീയജീവിതത്തിലെ സാമാന്യം സുദീർഘമായ പ്രസംഗത്തിനായിരുന്നു വ്യാഴാഴ്ച രാത്രി ക്ലീവ്ലാന്റ് സാക്ഷ്യം വഹിച്ചത്.
“സുഹൃത്തുക്കളേ, ആദണീയരേ, സഹപൗരന്മാരേ, വിനയപൂർവ്വം, അഭിമാനപൂർവ്വം അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള നോമിനേഷൻ ഞാൻ സ്വാഗതം ചെയ്യുന്നു” ട്രംപ് സദസ്സിനെ അഭിസംബോധന ചെയ്തപ്പൊഴേയ്ക്കും യു.എസ്.എ, യു.എസ്.എ എന്ന ആരവം സദസ്സിൽ നിന്നും ഉയർന്നു. ആവേശത്തിരയിളക്കിയ ആരവത്തോടൊപ്പം ട്രംപും ചേർന്നു.
രാജ്യത്തു വളർന്നു വരുന്ന ഭീകരതയ്ക്കെതിരേ ശക്തമായ താക്കീതു നൽകുന്നതായിരുന്നു ട്രംപിന്റെ പ്രസംഗം. ഭീകരത യു.എസ് ജീവിതവ്യവസ്ഥിതിയെ വളരെയധികം ഗ്രസിച്ചിരിക്കുന്നു, വേഗത്തിൽ, വളരെ വേഗത്തിൽ തന്നെ ഇതിനൊരവസാനമുണ്ടായിരിക്കും. ട്രംപ് പറഞ്ഞു.“സുരക്ഷിതത്വം പുനഃസ്ഥാപിച്ചിരിക്കും” എന്ന നിശ്ചയദാർഢ്യത്തിലൂന്നിയ ട്രംപിന്റെ വാക്കുകൾ ശ്രോതാക്കൾക്ക് ആവേശവും, പ്രതീക്ഷയും പകരുന്നതായിരുന്നു.
ഡെമോക്രാറ്റിക് പാർട്ടിയുടെ നോമിനി ഹില്ലരി ക്ലിന്റനെതിരെ ആഞ്ഞടിക്കാനും ട്രംപ് മറന്നില്ല. തനിക്കു സംഭാവന നൽകുന്നവരുടെ അടിമയാണ് ഹില്ലരിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തനിക്ക് അടിസ്ഥാനമുണ്ടാക്കുന്നവരുടെ ആജ്ഞകൾ അനുസരിക്കുന്ന പാവ മാത്രമാണ് ഹില്ലരിയെന്നും, അവരാണ് പിന്നിൽ നിന്നു ചരടുവലി നടത്തുന്നതെന്നും അതുകൊണ്ട് ഇവിടെ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന സന്ദേശമാണ് ഹില്ലരി നൽകുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ എന്റെ സന്ദേശം ഇവിടെ മാറ്റമുണ്ടാകുമെന്നതാണ്. ആ മാറ്റം ഉടൻ ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
സംഭാഷണമദ്ധ്യേ, ഹില്ലരിയെ ജയിലിലടയ്ക്കുക എന്ന് ജനം വിളിച്ചു പറഞ്ഞപ്പോൾ, അല്ല, നവംബറിൽ വരുന്ന തെരഞ്ഞെടുപ്പിൽ അവരെ തുടച്ചു മാറ്റുകയാണാവശ്യമെന്ന് ട്രംപ് തിരുത്തി.
അനധികൃതകുടിയേറ്റവും, വർദ്ധിച്ചു വരുന്ന മനുഷ്യക്കുരുതിയും, ക്രിമിനൽ കുറ്റകൃത്യങ്ങളും ട്രംപിന്റെ സംഭാഷണത്തിൽ കടന്നു വന്നത് ജനാവലിയിൽ വലിയ ചലനങ്ങളുണ്ടാക്കി. ഇവയ്ക്കെതിരേ ശക്തമായ ഭിത്തി പണിയുമെന്ന ട്രംപിന്റെ വാഗ്ദാനം ജനസമൂഹം ഏറ്റു പറഞ്ഞു.
ശക്തമായ ഭാഷാശൈലിയിലൂടെയും, സ്വാഗതാർഹമായ പരാമർശങ്ങളിലൂടെയുമുള്ള പ്രസംഗത്തോടെ അമേരിക്കൻ രാഷ്ട്രീയത്തിലേയ്ക്ക് കൊടുങ്കാറ്റായി പ്രവേശനം കുറിച്ച ഡൊണാൾഡ് ട്രംപ്, ഹില്ലരിക്ക് വൻ വെല്ലുവിളി തീർക്കുമെന്ന സൂചനകളാണ് നൽകുന്നത്.