ന്യൂഡൽഹി: നോയിഡയിലെ സെക്ടർ പതിനേഴിൽ നിന്നും ബി.എം.ഡബ്ല്യു കാർ മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളിൽ ഒരാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹിസ്സാർ സ്വദേശി രാഹുൽ എന്ന റോബിൻ ആണ് അറസ്റ്റിലായത്.
കാമറയിൽ പതിഞ്ഞ രണ്ടു പേരിൽ ഒരാളാണ് അറസ്റ്റിലായത്. നോയിഡയിലെ സമ്പന്നർ താമസിക്കുന്ന മേഖലയായ സെക്ടർ പതിനേഴ് എ യിൽ നിന്നും ഒരു ഓഡി കാറും ഇവർ മോഷ്ടിച്ചു.
മോഷ്ടാവിന്റെ പക്കൽനിന്നും ഒരു ഓഡി കാറും, ഒരു ഫോർച്യൂണർ കാറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആഡംബര കാറുകൾ മോഷ്ടിക്കുന്നതിൽ കുപ്രസിദ്ധനാണ് രാഹുൽ എന്നു പൊലീസ് പറയുന്നു. ഇതിനോടകം മുപ്പതോളം ആഡംബര കാറുകൾ ഇയാൾ കവർന്നിട്ടുണ്ട്.
ഇയാൾ വാഹനങ്ങൾ മോഷ്ടിക്കുന്ന രീതി വളരെ ലളിതമാണെന്ന് പൊലീസ് പറയുന്നു. പുലർച്ചെ വീട്ടുകാർ ഗാഢനിദ്രയിലായിരിക്കുമ്പൊഴോ, പ്രഭാതസവാരിയ്ക്കിറങ്ങുന്ന സമയത്തോ രഹസ്യമായി വീട്ടിനുള്ളിൽ കടന്നു കൂടുന്ന ഇയാൾ കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം നടത്തി വന്നിരുന്നത്.
മോഷ്ടാക്കൾ കടന്നു വരുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ.സി.ടി.വി കാമറയിൽ വ്യക്തമായിരുന്നു. വീടിനുള്ളിൽ കടക്കുന്ന ഇവർ ആദ്യം പ്രധാനവാതിലുകൾ തുറന്നിടും. അതിനു ശേഷമാണ് താക്കോൽ കൈക്കലാക്കി കടക്കുന്നത്. ഈ വാഹനം ഉപയോഗിച്ച് നിരവധി വീടുകളിലും ഇവർ മോഷണം നടത്തും. ആഡംബര കാറുകളിലെത്തുന്ന മോഷ്ടാവിനെ പരിശോധനയൊന്നും കൂടാതെ തന്നെ സെക്യൂരിറ്റി ജീവനക്കാരൻ കടത്തി വിടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. വീടുകളിൽ കടക്കുന്ന മോഷ്ടാവ് ലാപ്ടോപ്പ് അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൈക്കലാക്കി മാന്യമായി മടങ്ങുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.