ലണ്ടൻ: വേണ്ടി വന്നാൽ അണുവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ഇതാദ്യമായാണ് അണുവായുധം പ്രയോഗിക്കുമോ എന്ന ചോദ്യത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ടു നയം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിൽ ട്രൈഡന്റ് ആണവായുധ പ്രതിരോധപദ്ധതിയുടെ പുനരുജ്ജീവനം സംബന്ധിച്ച ചർച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കിയത്.
സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി എം.പി ജോർജ്ജ് കെരെവന്റെ ചോദ്യത്തിനുത്തരമായാണ് തെരേസാ മേ ആണവായുധം പ്രയോഗിക്കുന്ന കാര്യത്തിലെ തന്റെ നിലപാടു വ്യക്തമാക്കിയത്. ട്രൈഡന്റ് പദ്ധതിയെ എതിർക്കുന്നവരെ രൂക്ഷമായി വിമർശിക്കുന്ന നിലപാടാണ് മേ സഭയിൽ സ്വീകരിച്ചത്. അതേ സമയം ഈ വിഷയത്തിൽ പാർട്ടി നേതാവ് ജെറമി കോർബനും നിരവധി ലേബർ എം.പിമാരും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്.
പതിനായിരങ്ങളെ ഉന്മൂലനം ചെയ്യാൻ ശേഷിയുള്ള അണുവായുധങ്ങൾ പ്രയോഗിക്കുന്നതിനും മടിക്കില്ലെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ബ്രിട്ടീഷ് പാർലമെന്റിൽ സമ്മിശ്ര അഭിപ്രായങ്ങൾക്ക് വഴി വച്ചിട്ടുണ്ട്. കോർബിൻ അണുവായുധത്തിനു വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മനുഷ്യരെ കൂട്ടഹത്യനടത്തുന്ന പ്രഖ്യാപനം രാജ്യാന്തരബന്ധങ്ങളെ ബാധിക്കുമെന്ന പ്രസ്താവനയോടെ തെരേസാ മേയുടെ പ്രഖ്യാപനത്തെ കോർബിൻ എതിർത്തു.
ട്രൈഡന്റ് പദ്ധതിയെ എതിർക്കുന്നത് രാജ്യവിരുദ്ധശക്തികളെ സഹായിക്കുന്നതിനു തുല്യമാണെന്ന് മേ പറഞ്ഞു. വൻ ചിലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ട്രൈഡന്റ് പദ്ധതി. കുറേ വർഷങ്ങളായി ബ്രിട്ടണിൽ സജീവചർച്ചയായ ട്രൈഡന്റ് പദ്ധതി പുതിയ പ്രഖ്യാപനത്തോടെ കൂടുതൽ ചർച്ചകൾക്ക് വഴി വയ്ക്കുമെന്നു വിലയിരുത്തപ്പെടുന്നു.