ധാക്ക: ഭീകരവാദപ്രവർത്തനങ്ങൾ ഉപേക്ഷിച്ച് രാജ്യത്തെ നിയമത്തിനു വിധേയമായി സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ച് ബംഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശ് റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ ഡയറക്ടർ ജനറൽ ബേനസീർ അഹമ്മദാണ് സമ്മാനം പ്രഖ്യാപിച്ചത്. 10 ലക്ഷം ടാക്കയാണ് തീവ്രവാദം ഉപേക്ഷിക്കുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചത്.
ധാക്കയിൽ സമീപകാലത്തുണ്ടായ തീവ്രവാദ ആക്രമണപരമ്പരകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഭീകരപ്രവർത്തകരെയും, അവരുടെ ഒളിത്താവളങ്ങൾ സംബന്ധിച്ചുമുള്ള വിവരങ്ങൾ കൈമാറുന്നവർക്കും അഞ്ചു മുതൽ പത്തു ലക്ഷം ടാക്ക വരെ സമ്മാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജിഹാദിന് ആഹ്വാനം ചെയ്യുന്ന നിരവധി ലഖുലേഖകളും, ആയുധങ്ങളും രാജ്യത്തുടനീളം നടത്തിയ തിരച്ചിലുകളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ബംഗ്ലാദേശിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തീവ്രവാദപരിശീലനകേന്ദ്രങ്ങൾ അടക്കമുള്ളയിടങ്ങളിൽ പരിശോധനകൾ പുരോഗമിച്ചു വരികയാണ്.
ഭീകരവിരുദ്ധപ്രവർത്തനങ്ങൾക്കായി ഭാരതത്തിന്റെയും അമേരിക്കയുടെയും സഹകരണം അഭ്യർത്ഥിച്ചതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന പറഞ്ഞു.