അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപ് മത്സരിക്കും. ക്ലീവ് ലാന്റിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ സമ്മേളനത്തിനിടെയാണ് പാർട്ടിയുടെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ന്യൂയോർക്ക് പ്രൈമറിയിലും ട്രംപ് മികച്ച വിജയം നേടിയതോടെയാണ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഡൊണാൾഡ് ട്രംപ് മത്സരിക്കുമെന്ന് ക്ലീവ് ലാന്റിൽ നടന്ന പാർട്ടി ദേശീയ സമ്മേളനത്തിനിടെ വക്താവ് പോൾ റിയാൻ അറിയിച്ചു. പ്രസിഡന്റ് പദത്തിലെത്താൻ എന്തുകൊണ്ടും അനുയോജ്യൻ ട്രംപാണെന്നും റിയാൻ പറഞ്ഞു.
മത്സരിക്കാനാവശ്യമായ 1237 ഡെലിഗേറ്റുകളുടെ പിന്തുണ നേരത്തെ ട്രംപ് ഉറപ്പിച്ചിരുന്നു. മൈക്കിൾ ആർ.പെൻസ് വൈസ് പ്രസിഡന്റായി മത്സരിക്കും. മൈക്കിളിനോടൊപ്പം രാജ്യത്തെ നയിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് ട്രംപ് വിഡിയോ കോൺഫറൻസിൽ ജനങ്ങളോട് പറഞ്ഞു.
നവംബർ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിന്റനാണ് ട്രംപിന്റെ മുഖ്യ എതിരാളി. അതേസമയം, സമ്മേളനവേദിയിൽ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ പ്രസംഗം വിവാദങ്ങൾ വിട്ടൊഴിയാത്ത ട്രംപിനെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. 2008ൽ മിഷേൽ ഒബാമ നടത്തിയ പ്രസംഗം അതേപടി മെലാനിയ കോപ്പിയടിച്ചുവെന്നാണ് ആരോപണം.