ന്യൂഡൽഹി : ഫ്രാൻസിലും തുർക്കിയിലും ആക്രമണങ്ങൾ നടന്ന് അസാഹചര്യത്തിൽ ഐ എസിന്റെ ആഗോള ഭീകരവാദത്തിനെതിരെ ഒരുമിക്കാൻ ഭാരതവും മലേഷ്യയും തമ്മിൽ ധാരണ. മലേഷ്യൻ ഉപപ്രധാനമന്ത്രി ദത്തോ സെരി അഹമ്മദും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഐ എസിന്റെ വളർച്ച ഭാരതത്തിനും മലേഷ്യയ്ക്കും ഒരു പോലെ അപകടകരമാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഐ എസിന്റെ റിക്രൂട്ടിംഗ് കേന്ദ്രങ്ങളായി ഇരു രാജ്യങ്ങളേയും മാറ്റാനാണ് ഭീകര സംഘടന ശ്രമിക്കുന്നത് . എങ്കിലും ഭാരതത്തിൽ ഐ എസിന്റെ സ്വാധീനം തുച്ഛമാണെന്നും സിംഗ് വ്യക്തമാക്കി. കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് യുവാക്കളെ ഐ എസിൽ ചേരുന്നതിൽ നിന്നും പ്രതിരോധിക്കുന്നുണ്ട്.
എന്നാൽ ഐ എസിന്റെ ഭീഷണിയെ വിലകുറച്ച് കാണുന്നതും ശരിയല്ല . രഹസ്യാന്വേഷണ ഏജൻസികളുടെ യോജിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഇതിന് തടയിടാനാകൂ . ഇക്കാര്യത്തിൽ ഭാരതവും മലേഷ്യയും യോജിച്ചു പ്രവർത്തിക്കണമെന്ന് സിംഗ് പറഞ്ഞു. മലേഷ്യയുടെ മൗലികവാദ വിരുദ്ധ നീക്കങ്ങളെപ്പറ്റി കൂടുതൽ അറിയാൻ ഭാരതം ആഗ്രഹിക്കുന്നതായും രാജ്നാഥ് സിംഗ് അറിയിച്ചു.
വിദേശ രാജ്യങ്ങളിൽ നിന്ന് ഭാരതത്തിനെതിരേ പ്രവർത്തിക്കുന്ന ഭീകരരെ അമർച്ച ചെയ്യുന്ന കാര്യത്തിൽ മലേഷ്യ നൽകിയ സഹകരണത്തിന് ആഭ്യന്തരമന്ത്രി നന്ദി അറിയിച്ചു. ആഭ്യന്തര സഹമന്ത്രിമാരായ ഗംഗാറാം ഹൻസ് രാജ് അഹിർ, കിരൺ റിജിജു തുടങ്ങിയവരും മലേഷ്യൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ദത്തോ മുഹമ്മദ് ഷഹ്രുൽ ഇക്രാം യാക്കൂബ് , ഹൈക്കമ്മീഷണർ ദത്തുക്ക് നൈമുൻ മൊഹമ്മദ് തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.