പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നാരംഭിക്കും. എകീകൃത ചരക്കു സേവന നികുതി ബിൽ അടക്കം 30 ഓളം ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കും. സഭ തടസ്സപ്പെടുത്തുന്ന പതിവ് നിലപാട് കോൺഗ്രസ്സ് ആവർത്തിച്ചാലും നിയമ നിർമ്മാണവുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സർക്കാറിന്റെ നിലപാട്.
ഏറെ പ്രതീക്ഷകളോടെ രാജ്യം പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലേക്ക് കടക്കുകയാണ്. രാജ്യപുരോഗതിയ്ക്ക് അനിവാര്യമായ ഏകീകൃത ചരക്കു സേവന നികുതി ബില്ലിനു തന്നെയാണ് ഇത്തവണയും പ്രധാന്യം. ഇതടക്കം 30 ഓളം ബില്ലുകൾ ഇത്തവണ പാർലമെന്റിന്റെ ഇരു സഭകളുടേയും മുന്നിൽ പരിഗണനയ്ക്ക് വരും.
സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവ്വകക്ഷി യോഗത്തിൽ താനടക്കമുള്ള ജനപ്രതിനിധികൾ വിവിധ പാർട്ടികളെ കൂടി പ്രതിനധീകരിക്കുന്നുവെങ്കിലും അതിനേക്കാളുപരി ദേശീയ താല്പര്യത്തിന് മുൻഗണന നൽകേണ്ടതുണ്ടെന്ന നിർദ്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ചത്.
കഴിഞ്ഞ സഭാ സമ്മേളനങ്ങളെ പോലെ അനാവശ്യമായി സഭ തടസ്സപ്പെടുത്താനുള്ള ശ്രമം കോൺഗ്രസ്സ് ആവർത്തിക്കുകയാണെങ്കിലും നിയമ നിർമ്മാണ പ്രക്രിയയിൽ വിട്ടു വീഴ്ച്ച വേണ്ടെന്ന നിലപാടാണ് സർക്കാറിന്റേത്. അതിനാൽ തന്നെ കോൺഗ്രസ്സ് പ്രതിഷേധമുയർത്തിയാലും ഫലം കാണില്ലെന്നാണ് സൂചന. കോൺഗ്രസ്സെടുത്ത നിലപാടുകളെ തുടർന്ന് പ്രതിപക്ഷ നിരയിലുണ്ടായ ഭിന്നത സർക്കാറിന് അനുകൂലമാകും.
അതേ സമയം കാശ്മീർ സംഘർഷം, ഉത്തരാഘണ്ഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ രാഷ്ട്രീയ പ്രശ്നങ്ങളുയർത്തി സഭ തടസ്സപ്പെടുത്തുക തന്നെയാകും കോൺഗ്രസ്സിന്റെ ലക്ഷ്യം. കേരളത്തിൽ നിന്നുള്ള എം.പി മാരെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പിണാറായി വിജയൻ നടത്തിയ ശ്രമങ്ങൾ ഫലം ചെയ്യുമോ എന്നും കാത്തിരുന്നു കാണാം. കേന്ദ്ര മന്ത്രി സഭാ പുനസംഘടിപ്പിച്ചതിനു ശേഷം നടത്തുന്ന ആദ്യ സമ്മേളനമാണ് ഇതെന്ന പ്രത്യേകതയും വർഷകാല സമ്മേളനത്തിനുണ്ട്. സമ്മേളനത്തിനു മുന്നോടിയായി ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ചേരും. ഈ സമ്മേളന കാലയളവിൽ 20 തവണ സഭ ചേരും. ആഗസ്റ്റ് 12 നാണ് വർഷകാല സമ്മേളനം അവസാനിക്കുക.