മൊസൂൾ : ഐഎസിന്റെ യുദ്ധ മന്ത്രിയെന്ന് അറിയപ്പെട്ടിരുന്ന അബു ഒമർ അൽ ശിഷാനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇറാഖിലെ മൊസൂളിൽ നടന്ന ആക്രമണത്തിൽ അബു ഒമർ കൊല്ലപ്പെട്ടെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യമുള്ള അമാഖ് വാർത്താ ഏജൻസിയാണ് ഇപ്പോൾ ഒമറിന്റെ മരണം സ്ഥിരീകരിച്ചത്.
മൊസൂളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ചുവന്ന താടിക്കാരനായ യുദ്ധ മന്ത്രി അബു ഒമർ എന്ന ഒമർ ശിഷാനിയെ വധിച്ചു എന്ന് ഇക്കഴിഞ്ഞ മാർച്ചിൽ അമേരിക്ക അവകാശപ്പെട്ടിരുന്നു. മാസങ്ങളായി ഇതിന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇപ്പോൾ ഐഎസിന്റെ വാർത്താ ഏജൻസിയായ അമാഖ്, ഒമറിന്റെ മരണം സ്ഥിരീകരിക്കുകയാണ്. പെന്റഗൺ തേടിക്കൊണ്ടിരുന്ന പ്രധാന ഭീകരരിൽ ഒരാളായിരുന്നു അബു ഒമർ .
ഒമർ ദ ചെചെൻ എന്നറിയപ്പെട്ടിരുന്ന ഇയാളുടെ തലയ്ക്ക് 5 മില്യൺ ഡോളറാണ് അമേരിക്ക വിലയിട്ടിരുന്നത് .
ഇസ്ളാമിക് സ്റ്റേറ്റിന്റെ ശക്തി ക്ഷയിപ്പിക്കുന്നതാണ് ഒമറിന്റെ മരണം എന്നാണ് വിലയിരുത്തൽ. 1986ൽ ജോർജിയിയിൽ ജനിച്ച ശിഷാനി ഇസ്മാമിക് സ്റ്റേറ്റിന്റെ നേതൃ നിരയിൽ ശ്രദ്ധേയനായിരുന്നു. . ബാഗ്ദാദ് കേന്ദ്രീകരിച്ചായിരുന്നു ഒമറിന്റെ പ്രവർത്തനങ്ങൾ. ഇസ്ളാമിക് സ്റ്റേറ്റിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായ മൊസൂളിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു ശിഷാനി.