ശ്രീനഗർ : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്നുള്ള സംഘർഷം ആസൂത്രിതമെന്ന് തെളിയുന്നു . സുരക്ഷാസൈന്യത്തിനെതിരെ കല്ലെറിയുന്നതിനൊപ്പം പുതിയ തന്ത്രവുമായാണ് വിഘടനവാദികൾ മുന്നോട്ടു പോകുന്നതെന്ന് റിപ്പോർട്ടുകൾ . പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കടത്താനാണ് ഇപ്പോൾ വിഘടനവാദികൾ ശ്രമിക്കുന്നതെന്ന് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നു.
ഐ എസ് ഐയുടെ നിർദ്ദേശമനുസരിച്ചാണ് വിഘടനവാദികൾ നീങ്ങുന്നതെന്നാണ് സുരക്ഷാസേനയുടെ നിരീക്ഷണം. ദിവസങ്ങളായി തുടരുന്ന സംഘർഷത്തിനിടെ പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന ഒന്നിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെതിട്ടുണ്ട് . കുൽഗാമിലെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് എഴുപതോളം തോക്കുകളാണ് വിഘടനവാദികൾ തട്ടിയെടുത്തത് . ഓട്ടോമാറ്റിക് – സെമി ഓട്ടോമാറ്റിക്ക് തോക്കുകളാണ് തട്ടിയെടുത്തിരിക്കുന്നത് . കാരാല്പുര മേഖലയിലെ പോലീസ് സ്റ്റേഷനു നേരേയും ആക്രമണമുണ്ടായെങ്കിലും സുരക്ഷാ സേനയുടെ ശക്തമായ ഇടപെടൽ കൊണ്ട് ആയുധങ്ങൾ തട്ടിയെടുക്കാൻ കഴിഞ്ഞില്ല .
ത്രാലിലെ പോലീസ് ഔട്ട് പോസ്റ്റിലുണ്ടായിരുന്ന നാല് പോലീസുകാരെ ആക്രമിച്ചെങ്കിലും തോക്കുകൾ തട്ടിയെടുക്കാനായില്ല . എന്നാൽ വെടിയുണ്ടകൾ കടത്താൻ തീവ്രവാദികൾക്ക് കഴിഞ്ഞു. ഹൃദ്രോഗിയായ ഒരാളെ ആശുപത്രിയിലെത്തിക്കാൻ അകമ്പടി പോയ രണ്ട് സി ആർ പി എഫുകാർക്കെതിരെയും ഇതേ രീതിയിൽ ആക്രമണമുണ്ടായി . എന്നാൽ തലയ്ക്കടിയേറ്റെങ്കിലും സൈനികർ തോക്കുകൾ സംരക്ഷിച്ചു.കഴിഞ്ഞ ശനിയാഴ്ച ബ്രിജ്ബിഹാരയിലെ പോലീസ് പോസ്റ്റ് ആക്രമിച്ചും തീവ്രവാദികൾ ആയുധങ്ങൾ തട്ടിയെടുത്തിരുന്നു.
ആയുധങ്ങൾ തട്ടിയെടുത്ത് ആയുധപ്പുര നിർമ്മിക്കാനുള്ള തീവ്രവാദികളുടെ ശ്രമങ്ങളാണിതിന് പിന്നിലെന്ന് സുരക്ഷാസേന വിലയിരുത്തുന്നു . ഈ തട്ടിയെടുക്കുന്ന ആയുധങ്ങൾ പിന്നീട് തീവ്രവാദികളുടെ കയ്യിലെത്തുകയും സുരക്ഷാസൈന്യത്തിന് നേരേ ഉപയോഗിക്കുകയും ചെയ്യുന്നു. ബുർഹാൻ വാനിയുടെ വധം ഇതിനുള്ള ഒരു അവസരമായി ഉപയോഗിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . എന്തായാലും വിഘടനവാദത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാനാണ് സുരക്ഷാസേനയ്ക്ക് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം.