യൂറോകപ്പിലെ കലാശക്കളിയിൽ ഇന്ന് ഫ്രാൻസ് – പോർച്ചുഗൽ പോരാട്ടം. യൂറോയിൽ മൂന്നാം കിരീടമാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. എന്നാൽ, ആതിഥേയരെ തോൽപ്പിച്ച് കന്നി കിരീടം ഉയർത്താമെന്ന കണക്കുകൂട്ടലിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും.
സെമിഫൈനലിൽ ആധികാരിക വിജയം നേടിയെത്തിയ രണ്ട് ടീമുകൾ. സൂപ്പർ താരം അന്‍റോണിയൊ ഗ്രിസ്മന്‍റെ ചിറകിലേറി ആതിഥേയരായ ഫ്രാൻസ്, നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡൊ മുന്നിൽ നിന്ന് നയിക്കുന്ന പോർച്ചുഗൽ. സ്പാനിഷ് ലീഗിലെ രണ്ട് കരുത്തർ മുഖാമുഖം ഏറ്റുമുട്ടുമ്പോൾ യൂറോയിലെ കലാശപ്പോരാട്ടം തീ പാറുമെന്നുറപ്പ്. ലോകചാമ്പ്യൻമാരായ ജർമ്മനിയെ തകർത്താണ് ആതിഥേയരുടെ ഫൈനൽ പ്രവേശനം. യുവതാരം അന്‍റോണിയൊ ഗ്രിസ്മനാണ് ഫ്രഞ്ചു പടയുടെ തുറുപ്പ്ചീട്ട്.
എന്നാൽ മറുവശത്ത് ടൂർണമെന്‍റിലെ കറുത്ത കുതിരകളായ വെയ്ൽസിനെ തകർത്താണ് പറങ്കിപ്പടയുടെ വരവ്. നിർണ്ണായക മത്സരത്തിൽ ഫോമിലേക്കുയർന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപടയുടെ കുന്തമുന. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം നാനി, പുത്തൻ താരോദയം റെനാറ്റോ സാഞ്ചസ് എന്നിവർ കൂടി ചേരുമ്പോൾ പോർച്ചുഗീസ് സൈന്യം ശക്തം.
2004 ന് ശേഷം യൂറോകപ്പ് ഫൈനലിൽ എത്തിയ പോർച്ചുഗലും യൂറോകപ്പിലെ മൂന്നാം കിരീടം സ്വന്തം നാട്ടുകാർക്ക് മുന്നിൽ നേടാൻ ഫ്രാൻസും കലാശപ്പോരാട്ടത്തിൽ കൊമ്പുകോർക്കുമ്പോൾ കിരീടത്തിൽ ആര് മുത്തമിടുമെന്നറിയാൻ ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.