കുടക്: കർണ്ണാടകയിലെ കുടക് ജില്ലയിൽ, മഡികേരി ടൗണിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. എം.കെ.ഗണപതിയാണ് ആത്മഹത്യ ചെയ്തത്. കർണ്ണാടക പൊലീസിൽ ഡി.വൈ.എസ്.പിയാണ് ആത്മഹത്യ ചെയ്ത എം.കെ.ഗണപതി. മഡികേരിയിലുള്ള ഒരു ലോഡ്ജിൽ വച്ചാണ് ഗണപതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ഡി.വൈ.എസ്.പി റാങ്കിലുള്ള രണ്ടാമത്തെ പൊലീസുദ്യോഗസ്ഥനാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കർണ്ണാടകത്തിൽ ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപേ മഡികേരിയിൽ വച്ചു നടന്ന ഒരു പത്രസമ്മേളനത്തിൽ, തന്നെ രണ്ട് സീനിയർ ഉദ്യോഗസ്ഥർ ലോകായുക്ത, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവിടങ്ങൾ വഴി വേട്ടയാടുന്നതായി സൂചിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ചിക്കമംഗലൂർ മേഖലയിൽ ജോലി ചെയ്യുന്ന ഡി.വൈ.എസ്.പി കല്ലപ്പ ഹന്ദിബാദ്, തന്റെ ബൽഗാമിലുള്ള വീട്ടിൽ വച്ച് ആത്മഹത്യ ചെയ്യുന്നത്.
നിരവധി വർഷങ്ങളായി കർണ്ണാടക പൊലീസിൽ വിവിധ തസ്തികകളിൽ ജോലി നോക്കുന്ന ഗണപതി, സമീപകാലത്താണ് മംഗലാപുരം പശ്ചിമ മേഖലാ ഐ.ജിയായി സ്ഥലം മാറി വന്നത്.
മാദ്ധ്യമസമ്മേളനത്തിൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ലോകായുക്ത പൊലീസിൽ ഐ.ജി ആയ പ്രണാബ് മൊഹന്തി, സംസ്ഥാന ഇന്റലിജൻസ് മേധാവി എ.എം.പ്രസാദ്, മുൻ ആഭ്യന്തര മന്ത്രി കെ.ജെ.ജോർജ്ജ് എന്നിവർക്കായിരിക്കുമെന്ന് ഗണപതി പറഞ്ഞിരുന്നു. ഇവരിൽ നിന്നും നിരന്തര പീഡനമാണ് താൻ നേരിടുന്നതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.