ലണ്ടൻ: ഇറാഖ് യുദ്ധം ന്യായീകരിക്കാനാകില്ലെന്ന് ചിൽക്കോട്ട് റിപ്പോർട്ട്. ഇറാഖ് ഭരണാധികാരിയായിരുന്ന സദ്ദാംഹുസൈന്റെ പക്കൽ വിനാശകരമായ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടീഷ് അന്വേഷണസംഘം കണ്ടെത്തി. ഇതോടെ, ഇറാഖ് യുദ്ധം വീണ്ടും ബ്രിട്ടനിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിമരുന്നിട്ടിരിക്കുകയാണ്.
ഏഴുകൊല്ലം നീണ്ട അന്വേഷണത്തിനൊടുവിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇറാഖിൽ നടത്തിയ യുദ്ധം അവസരോചിതമായിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കാൻ തീരുമാനിച്ചത് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ തെറ്റായ തീരുമാനമായിരുന്നുവെന്ന് ചിൽക്കോട്ട് റിപ്പോർട്ടിൽ പറയുന്നു. ഇറാഖിന്റെ കൈയിൽ വിനാശകരമായ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. അമേരിക്കയുമായി ചേർന്ന് നടത്തിയ യുദ്ധത്തിനെതിരെ രാജ്യത്തിനകത്ത് നിന്നുതന്നെ ഒട്ടേറെ എതിർപ്പുകൾ ടോണി ബ്ലെയർ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇറാഖിനെതിരായ യുദ്ധം ശരിയായ തീരുമാനമായിരുന്നില്ലെന്ന് ബ്ലെയർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞു. തെറ്റായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുദ്ധം നടത്തിയതിൽ പശ്ചാത്താപമുണ്ടെന്നും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
സദ്ദാംഹുസൈനെ പുറത്താക്കാൻ ആഗ്രഹിച്ചവർ ഇപ്പോൾ ആഭ്യന്തര തീവ്രവാദത്തിന്റെ ഇരകളാണ്. സംഘർഷം കൊടുമ്പിരി കൊളളുന്ന ഇറാഖിന്റെ ഇന്നത്തെ ദുരവസ്ഥയിൽ ഇവർക്കും ഉത്തരവാദിത്വമുണ്ടെന്നും ടോണി ബ്ലെയർ കൂട്ടിച്ചേർത്തു. ബ്രിട്ടൻ നിയോഗിച്ച ചിൽക്കോട്ട് റിപ്പോർട്ട് എതിരായാൽ ടോണി ബ്ലെയർ ഇംപീച്ച്മെന്റ് നടപടിക്ക് വിധേയനാകേണ്ടി വരുമെന്നാണ് സൂചന. ഇറാഖ് അധിനിവേശത്തിനായി 2003ലാണ് ടോണി ബ്ലെയറും അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ് ബുഷും മുൻകൈ എടുത്തത്.