പോർച്ചുഗൽ യൂറോ കപ്പ് ഫുട്ബോളിന്‍റെ ഫൈനലിൽ. ടൂർണ്ണമെന്‍റിൽ ഉടനീളം കരുത്തു കാട്ടിയ വെയിൽസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്താണ് പറങ്കിപ്പട കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ജർമ്മനി-ഫ്രാൻസ് മത്സരത്തിലെ വിജയികളെ പോർച്ചുഗൽ ഫൈനലിൽ നേരിടും.
ലിയോണിലെ ആവേശപ്പോരാട്ടത്തിന് ആദ്യപകുതിയിൽ പ്രതീക്ഷിച്ച തിളക്കം കൈവന്നില്ല. മദ്ധ്യനിരയിൽ കളി മെനയുന്ന മിഡ്‍ഫീൽഡർ ആരോൺ റാംസിയുടെ അഭാവം വെയിൽസ് നിരയിൽ പ്രതിഫലിച്ചു. ആരാധകർ പ്രതീക്ഷയോടെ കാത്തിരുന്ന ഗരത് ബെയിലിനാകട്ടെ കാര്യമായി ഒന്നും ചെയ്യാനായില്ല. ഫസ്റ്റ് ഹാഫിൽ, എതിരാളികൾക്കെതിരെ പോർച്ചുഗൽ ആധിപത്യം പുലർത്തി. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചടുലനീക്കങ്ങൾ വലയിലെത്തിയില്ലെന്ന് മാത്രം.
രണ്ടാം പകുതിയിൽ കളിയുടെ കെട്ടും മട്ടും പാടേ മാറി. അൻപതാം മിനിറ്റിൽ സാക്ഷാൽ റൊണാൾഡോയുടെ വക ആദ്യ ഗോൾ. റയൽ സൂപ്പർ താരത്തിന്‍റെ ക്ലാസിക് ഹെഡർ വെയിൽസ് ഗോൾ വല കുലുക്കി. മത്സരത്തിലേക്ക് തിരിച്ചുവരാൻ വെയിൽസിന് ക്രിസ്റ്റ്യാനോയും സംഘവും അവസരം നൽകിയില്ല. മുന്ന് മിനിറ്റിനുളളിൽ പോർച്ചുഗലിന്‍റെ രണ്ടാം ഗോൾ പിറന്നു. ഇത്തവണ താരം നാനി. പിന്നീടെല്ലാം ചടങ്ങ്. സുവർണ്ണതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി പോർച്ചുഗൽ യൂറോ കപ്പ് ഫൈനലിൽ. ഇതിന് മുൻപ് യൂറോകപ്പ് കലാശപ്പോരാട്ടത്തിൽ പോർച്ചുഗൽ മുഖം കാണിച്ചത് 2004ൽ.
1958ന് ശേഷം ഒരു പ്രധാന ടൂർണ്ണമെന്‍റ് കളിച്ച വെയിൽസ് തലയെടുപ്പോടെ തന്നെ മടങ്ങി. വീരോചിത പ്രകടനത്തിന്‍റെ ഓർമ്മകൾ ഉയർത്തി.