വാഷിംഗ്ടൺ: യു.എസ് വിദേശകാര്യ സെക്രട്ടറിയായിരിക്കെ, സുപ്രധാന ഇ-മെയിൽ രേഖകൾ അശ്രദ്ധമായി സൂക്ഷിച്ചതിന് ഹില്ലരി ക്ലിന്റനെതിരെ കുറ്റം ചുമത്തേണ്ട ആവശ്യമില്ലെന്ന് എഫ്.ബി.ഐ. എഫ്.ബിഐയുടെ തീരുമാനം ഡെമോക്രാറ്റിക് പാർട്ടിയിടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ഹില്ലരിക്ക് ആശ്വാസമായി.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്ന വേളയിൽ, ഇ-മെയിൽ വിഷയത്തിൽ ഹില്ലരിക്കെതിരെ കുറ്റം ചുമത്തേണ്ടെന്ന എഫ്.ബി.ഐയുടെ നടപടി ഡെമോക്രാറ്റിക് പാർട്ടി ക്യാമ്പിന് നൽകുന്ന ആവേശം ചെറുതല്ല. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തിരിക്കെ, സ്വകാര്യ ഇമെയിലുകൾ അശ്രദ്ധമായി സൂക്ഷിച്ചുവെന്നായിരുന്നു ഹില്ലരിക്കെതിരെയുളള കുറ്റം.
നിർണായക പദവിയിരുന്ന ഹില്ലരിയുടെ നടപടി അങ്ങേയറ്റം അശ്രദ്ധ നിറഞ്ഞതായിരുന്നുവെന്ന് എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമി ചൂണ്ടിക്കാട്ടി. എന്നാൽ, ബോധപൂർവമായ വീഴ്ച അല്ലാത്തതിനാൽ ഹില്ലരിക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു എഫ്.ബി.എയുടെ തീരുമാനം വന്നതിന് തൊട്ടുപിന്നാലെ നോർത്ത് കരോളിനയിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി കൺവെന്ഷനിൽ, ആഹ്ലാദം പ്രകടമായിരുന്നു. ഇമെയിൽ വിഷയം പ്രതിപാദിച്ചില്ലെങ്കില്ലും, അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്കൊപ്പം വേദി പങ്കിട്ട ഹില്ലരി ക്ലിന്റൺ ഊർജസ്വലയായി കാണപ്പെട്ടു. അടുത്ത അമേരിക്കൻ പ്രസിഡന്റാകാൻ ഹില്ലരി ക്ലിന്റണ് എല്ലാ യോഗ്യതയും ഉണ്ടെന്ന് പറഞ്ഞ ഒബാമ, ഭരണചക്രം കൈമാറാൻ തയ്യാറാണെന്നും വ്യക്തമാക്കി.
നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപ് ഹില്ലരിക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.