ധാക്ക : ബംഗ്ളാദേശ് ഭീകരാക്രമണം നടത്തിയ നിബ്രാസ് ഇസ്ളാം ,രോഹൻ ഇംതിയാസ് എന്നിവർ ഇസ്ളാമിക് പ്രബോധകൻ സാക്കിർ നായിക്കിന്റെ സന്ദേശങ്ങളിൽ ആകൃഷ്ടരായിരുന്നെന്ന് റിപ്പോർട്ടുകൾ. രോഹൻ ഇംതിയാസ് സാക്കിർ നായിക്കിനെ മാതൃകയാക്കി ഫേസ്ബുക്കിലൂടെ ഭീകരപ്രവർത്തനത്തിന് ആഹ്വാനം ചെയ്തിരുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
ധാക്കയിലെ റസ്റ്റോറന്റിൽ ഭീകരാക്രമണം നടത്തി കൊല്ലപ്പെട്ട രോഹൻ ഇംതിയാസ്, നിബ്രാസ് ഇസ്ളാം എന്നിവർ മുംബൈയിലെ ഇസ്ളാമിക് പ്രബോധകനായ സാക്കിർ നായിക്കിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നെന്നാണ് ബംഗ്ളാദേശി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ളാദേശ് ഭരണകക്ഷിയായ ആവാമി ലീഗ് നേതാവിന്റെ മകനായ രോഹൻ ഇംതിയാസ് സാക്കിർ നായിക്കിന്റെ ആശയങ്ങളെ ഉദ്ദരിച്ച് ഫേസ്ബുക്കിൽ ഭീകരപ്രവർത്തനത്തിന് ആഹ്വാനം ചെയ്തിരുന്നതായാണ് വാർത്തകൾ.
സാക്കിർ നായിക് പീസ് ടിവിയിലെ മതപ്രഭാഷണങ്ങളിലൂടെ ബംഗ്ളാദേശിൽ പ്രശസ്തനാണ്. മതവിദ്വേഷവും ഭീകരപ്രവർത്തനങ്ങൾക്കാഹ്വാനം ചെയ്യുന്നതുമായ പ്രസംഗങ്ങളുടെ പേരിൽ സാക്കിർ നായിക്കിനെ ബ്രിട്ടൻ, കാനഡ, മലേഷ്യ തുടങ്ങിയ രാഷ്ട്രങ്ങൾ വിലക്കിയിട്ടുണ്ട്. അതേ സമയം ഇവർ ഇസ്ളാമിക് സ്റ്റേറ്റ് പ്രചാരകനായ മെഹ്ദി മസ്രൂർ ബിശ്വാസിലും ആകൃഷ്ടരായിരുന്നു. ഷാമിവിറ്റ്നസ് എന്ന പേരിൽ മെഹ്ദി മസ്രൂർ 2014 വരെ ഐ.എസ് അനുകൂല ട്വിറ്റർ അക്കൗണ്ട് നടത്തിയിരുന്നു. നിബ്രാസ് ഇസ്ളാം ഈ ട്വിറ്റർ അക്കൗണ്ട് പിന്തുടർന്നിരുന്നു.