ധാക്ക: കിഴക്കുപടിഞ്ഞാറൻ ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു പുരോഹിതൻ കൂടി ആക്രമിക്കപ്പെട്ടു. കുത്തേറ്റ പുരോഹിതൻ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സമാനമായ മറ്റൊരു സംഭവത്തിൽ ക്ഷേത്രജീവനക്കാരൻ മരിച്ചത്. സത്ഖിറ ജില്ലയിലെ രാധാ ഗോബിന്ദ ക്ഷേത്രത്തിലെ പൂജാരിയായ ഭാബാസിന്ധു റോയ് ആണ് ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഉറങ്ങിക്കിടക്കവേ അജ്ഞാതരായ ആക്രമികളുടെ കുത്തേറ്റത്. നാൽപ്പത്തിയെട്ടുകാരനായ ഭാബാസിന്ധു റോയ് ഉറങ്ങിക്കിടക്കുമ്പോൾ അദ്ദേഹത്തിന്റെ പുറത്തും, നെഞ്ചിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും, അദ്ദേഹത്തെ ധാക്കയിലുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിക്കുകയാണെന്നും സത്ഖിറ പൊലീസ് ഡെപ്യൂട്ടി ചീഫ് അത്ഖുൾ ഹഖ് പറഞ്ഞു.
സമീപകാലത്തു നടക്കുന്ന ഹൈന്ദവന്യൂനപക്ഷങ്ങൾക്കു നേർക്കുള്ള കടന്നാക്രമണങ്ങൾ ഭീകരവാദികളുടെ പ്രവർത്തനമാണോ എന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ധാക്കയിലെ റസ്റ്റോറന്റിൽ വെടിവയ്പ്പുണ്ടായതിന് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ഭാബാസിന്ധു റോയ് ആക്രമിക്കപ്പെടുന്നത്.
ഇന്നലെയാണ് പടിഞ്ഞാറൻ ബംഗ്ലാദേശിലെ ജനൈധ ജില്ലയിൽ ക്ഷേത്രജീവനക്കാരൻ കൊല ചെയ്യപ്പെട്ടത്. മോട്ടോർ സൈക്കിളിലെത്തിയ മൂന്നു പേരായിരുന്നു ശ്യാമനന്ദ ദാസ് എന്നയാളെ ക്ഷേത്രത്തിനു സമീപം ഇന്നലെ പുലർച്ചെ കൊലപ്പെടുത്തിയത്.
അതേസമയം, ഒരു മാസം മുൻപ് ആനന്ദ ഗോപാൽ ഗാംഗുലി എന്ന എഴുപതുകാരനും ഇതേ ജില്ലയിൽ കൊല ചെയ്യപ്പെട്ടിരുന്നു. സമീപകാലത്ത്, മതന്യൂനപക്ഷങ്ങൾക്കും, മതേതര ചിന്താഗതിക്കാർക്കും കൊലക്കളമാവുകയാണ് ബംഗ്ലാദേശ്.
കഴിഞ്ഞ ഏപ്രിൽ മുതൽ ഇതു വരെ ഒരു ഡസനോളം കൊലപാതകങ്ങളാണ് ഇത്തരത്തിൽ നടന്നിട്ടുള്ളത്. ഇതിൽ പല ആക്രമണങ്ങളുടേയും ഉത്തരവാദിത്വം ഐ.എസിന്റെ സൗത്ത് ഏഷ്യൻ വിഭാഗവും, അൽ ഖ്വായ്ദയും ഏറ്റെടുത്തിട്ടുണ്ട്.