യൂറോപ്പിൽ നിന്ന് പൂർണമായും പുറത്തു പോകാതെ ബ്രിട്ടന് യൂണിയനുമായി വ്യാപാരബന്ധം തുടരാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ വാണിജ്യ കമ്മീഷണർ. പൂർണമായും പുറത്ത് പോകാതെ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായും വ്യാപാര ചർച്ചകൾ നടത്തരുതെന്നും ബ്രിട്ടന് മുന്നറിയിപ്പ് നൽകി.
യൂറോപ്പിൽ നിന്ന് പുറത്തു പോകണമെന്ന ഹിതപരിശോധന നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ കൂട്ടായ്മയിൽ നിന്ന് എത്രയുംവേഗം വിട്ടുപോകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യൂറോപ്യൻ യൂണിയൻ. വ്യവസ്ഥകൾ പ്രകാരം പുറത്തുപോകാൻ തീരുമാനിച്ച രാജ്യം യൂറോപ്യൻ യൂണിയനുമായി വ്യാപാര ബന്ധം പുലർത്തേണ്ടത് മറ്റൊരു രാജ്യം ആയാണ്. ലോകവ്യാപര സംഘടനയുടെ ചട്ടങ്ങൾ പ്രകാരം മാത്രമേ ബ്രിട്ടന് വ്യാപാരം നടത്താൻ സാധിക്കുവെന്നും യൂറോപ്യൻ യൂണിയൻ വാണിജ്യ കമ്മീഷണർ വ്യക്തമാക്കി.
യൂണിയൻ പൂർണമായും വിട്ട് പോയതിന് ശേഷം മാത്രം വ്യാപാരബന്ധം സംബന്ധിച്ച പുതിയ ചർച്ചകൾ ആരംഭിക്കാം. ആർട്ടിക്കിൾ 50ലൂടെ യൂണിയനിൽ നിന്നും പിന്മാറുന്നതിനുള്ള അപേക്ഷ ബ്രിട്ടൻ ഔപചാരികമായി സമർപ്പിക്കുന്നത് വരെ, വാണിജ്യ ബന്ധത്തെ കുറിച്ച് ചർച്ചകൾ ആരംഭിക്കില്ല. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിട്ട് പോകുന്ന പ്രക്രിയകൾ പൂർത്തിയാകാന്‍ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലുമെടുക്കുമെന്നാണ് സൂചന. അത്രയും കാലം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായും പുതിയ വ്യാപാരബന്ധ ചർച്ചകൾ സാധ്യമല്ല.
സഞ്ചാര സ്വാതന്ത്ര്യ നിയമം സ്വീകരിച്ചാൽ മാത്രമേ ബ്രിട്ടന് യൂറോപ്പിന്റെ സിംഗിൾ മാർക്കറ്റ് ആനുകൂല്യം അനുഭവിക്കാൻ ബ്രിട്ടനെ അനുവദിക്കേണ്ടതുള്ളുവെന്ന് കഴിഞ്ഞ ദിവസം ചേർന്ന യൂറോപ്യൻ യൂണിയൻ യോഗം വ്യക്തമാക്കിയിരുന്നു.