പോർച്ചുഗൽ യൂറോ കപ്പ് സെമിയിൽ. പോളണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-3നാണ് പോർച്ചുഗൽ പിന്തള്ളിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോൾവീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ന് നടക്കുന്ന രണ്ടാം ക്വാർട്ടറിൽ ബെൽജിയം ഗരത് ബെയ്‍ലിന്‍റെ വെയ്ൽസിനെ നേരിടും.
120 മിനിട്ട് പോരാട്ടം. പിന്നെ ഷൂട്ടൗട്ടിലേക്ക്. ഒടുവിൽ നെഞ്ച് വിരിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ പോർച്ചുഗലിനെ ഞെട്ടിച്ചത് റോബർട്ട് ലെവൻഡോവസ്‍കി. പോർച്ചുഗലിന്‍റെ മറുപടി കൗമാര താരം റെനാറ്റോ സാഞ്ചെസിലൂടെ. യൂറോയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന ബഹുമതിയ്‌ക്കും സാഞ്ചെസ് അർഹനായി.
ലീഡിനായി പോർച്ചുഗലും പോളണ്ടും നടത്തിയ മുന്നേറ്റങ്ങൾക്ക് അധിക സമയത്തും ഗോൾമുഖം തുറക്കാനായില്ല. ഷൂട്ടൗട്ടിൽ ആദ്യ കിക്കുകളെടുത്ത സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കും ലെവൻഡോവസ്കിയും ലക്ഷ്യം മറന്നില്ല. പോളണ്ടിനായി മൂന്നാം കിക്കെടുത്ത ബ്ലാസ്കികോവ്സ്കിയുടെ കിക്ക് പോർച്ചുഗൽ ഗോളി പട്രീഷ്യോ തട്ടിയകറ്റി.
ബെൽജിയം-വെയ്ൽസ് ക്വാർട്ടർ ഫൈനൽ മത്സര വിജയികളെയാണ് സെമിയിൽ പോർച്ചുഗലിന് നേരിടേണ്ടത്.