ന്യൂഡൽഹി : ആറു വർഷങ്ങൾക്ക് മുൻപ് കാണാതായ മകനെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് മാധുരി . ഡൽഹിയിൽ നിന്ന് ബംഗ്ളാദേശിലേക്ക് കടത്തിയ കുട്ടിയെപ്പറ്റിയുള്ള വാർത്തകൾ കണ്ട് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടാണ് കുട്ടിയെ തിരിച്ചത്തിച്ചത് .
2010 ലാണ് സോനുവിനെ ഡൽഹിയിൽ നിന്ന് തട്ടിക്കൊണ്ട് പോയത് . കുട്ടി എവിടെപ്പോയെന്നതിനെ സംബന്ധിച്ച് യാതൊരു വിവരവും കണ്ടെത്താത്തതിനെ തുടർന്ന് 2013 ൽ പോലീസ് കേസ് അവസാനിപ്പിച്ചു. കുട്ടിയെ ഇനി ഒരിക്കലും കാണാൻ സാധിക്കില്ല എന്ന് മാതാപിതാക്കളും കരുതി.
എന്നാൽ ജമാൽ ഇബിൻ മൂസയെന്ന ബംഗ്ളാദേശിയുടെ മഹാമനസ്കത മാതാപിതാക്കൾക്ക് തുണയാവുകയായിരുന്നു . ബംഗ്ളാദേശിലെ ഒരു ബാല പുനരധിവാസ കേന്ദ്രത്തിൽ കഴിഞ്ഞ സോനുവിന്റെ വേരുകൾ കണ്ടു പിടിക്കാൻ മൂസ ശ്രമിച്ചതോടെയാണ് കുട്ടിയെ തിരിച്ചെത്തിക്കാനുള്ള വഴി തുറന്ന് കിട്ടിയത് .
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കണ്ട് മെഹബൂബ് സഹായം അഭ്യർത്ഥിച്ചതോടെ വിദേശ കാര്യമന്ത്രാലയം ബംഗ്ളാദേശ് സർക്കാരുമായി ബന്ധപ്പെട്ട് കുട്ടിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു. ഡി എൻ എ ടെസ്റ്റ് പോസിറ്റീവായതോടെ കുട്ടിയെ ഉടൻ നാട്ടിലെത്തിക്കാമെന്ന് സുഷമ മാതാപിതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
മെഹബൂബും മാധുരിയും സോനുവും സുഷമ സ്വരാജിനെ സന്ദർശിച്ച് നന്ദി അറിയിച്ചു . കുട്ടിയുടെ തിരിച്ചുവരവ് സാദ്ധ്യമാക്കിയ എല്ലാവർക്കും മാദ്ധ്യമ പ്രവർത്തകർക്കും സുഷമ സ്വരാജ് നന്ദി അറിയിച്ചു.