ന്യൂഡൽഹി: മുത്തലാഖ് മൗലികാവകാശങ്ങളുടെ ലംഘനമാകുന്നുണ്ടോ എന്നു പരിശോധിക്കുമെന്നു സുപ്രീം കോടതി. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. സെപ്റ്റംബർ ആറാം തീയതി കോടതി വീണ്ടും കേസ് പരിഗണിക്കും.
മുത്തലാഖ് ഗൗരവമേറിയതെന്നു വ്യക്തമാക്കിയ സുപ്രീം കോടതി വിഷയം സംബന്ധിച്ച് വിശദമായ സത്യവാങ്മൂലങ്ങൾ സമർപ്പിക്കാൻ എതിർ കക്ഷികളോട് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രസർക്കാരിനു കോടതി നിർദ്ദേശം നൽകിയിട്ടുള്ളത്. മുത്തലാഖ് ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണോ എന്നു പരിശോധിക്കുമെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂർ അദ്ധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. വിഷയം പരിഗണിക്കുന്നതിനായി അഞ്ചംഗ ബഞ്ച് രൂപീകരിക്കുന്ന കാര്യവും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
ബഹുഭാര്യാത്വവും, തലാഖും ഭരണഘടനാവിരുദ്ധമാണോ എന്നു പരിശോധിക്കാൻ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു . നിരവധി മുസ്ലീം വനിതാസംഘടനകളും വിഷയത്തിൽ പൊതു താൽപര്യ ഹർജ്ജി സമർപ്പിച്ചിരുന്നു.